കാസര്‍ഗോട്: ഡി.സി.സി നേതൃത്വത്തിന്റെയും ലീഗിന്റെയും എതിര്‍പ്പ് അവഗണിച്ച് ബദിയടുക്കയില്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് ഒടുവില്‍ തെറ്റ് ഏറ്റു പറഞ്ഞു. ഇനി ഇത്തരം സംഘടനകളുടെ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും ധര്‍മ സമ്മേളനമെന്ന് കരുതിയാണ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചതെന്നും കോണ്‍ഗ്രസ് നേതാവും ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റുമായ കെ.എന്‍ കൃഷ്ണഭട്ട് പറഞ്ഞു. വിശ്വഹിന്ദു പരിഷത്തും ഭജ്രംഗ്ദളും ഹിന്ദു സമാജോത്സവ സമിതിയും ബദിയടുക്കയില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് കെ.എന്‍ കൃഷ്ണഭട്ട് അധ്യക്ഷനായത്.

എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുത്ത സ്വാധി സരസ്വതിയും വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന നേതാവ് കെ.പി ഹരിദാസ് എന്നിവര്‍ നടത്തിയ വിദ്വേഷ പ്രസംഗത്തോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താനിപ്പോഴും കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. പ്രാദേശിക പാര്‍ട്ടി നേതൃത്വത്തോട് ആലോചിച്ചാണ് പരിപാടിയില്‍ പങ്കെടുത്തത്. തനിക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അധ്യക്ഷ സ്ഥാനത്ത് ഉണ്ടായതു കൊണ്ടു മാത്രമാണ് പരിപാടി അവസാനിക്കുന്നതു വരെ വേദിയില്‍ തുടര്‍ന്നത്. ഭാവിയില്‍ ഇത്തരം സമ്മേളനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പാര്‍ട്ടിയുടെ നേതാക്കള്‍ ഉണ്ടെങ്കില്‍ മാത്രമേ താന്‍ പങ്കെടുക്കുകയുള്ളൂ. മാസങ്ങള്‍ക്കു മുമ്പ് തീരുമാനിച്ച പരിപാടിയില്‍ അവസാനനിമിഷം ഒഴിവാകുന്നത് മാന്യതയ്ക്ക് നിരക്കാത്തതു കൊണ്ടാണ് പാര്‍ട്ടി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടും പരിപാടിക്ക് പോയതെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ ഹിന്ദുസമ്മേളനത്തില്‍ പങ്കെടുത്താല്‍ പഞ്ചായത്ത് പ്രസിഡന്റിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. ഡി.സി.സി പ്രസിഡന്റ് ഹക്കിംകുന്നില്‍ സമ്മേളനത്തില്‍ നിന്ന് കൃഷ്ണഭട്ട് വിട്ടുനില്‍ക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ലീഗ് പിന്നീട് നിലപാട് മയപ്പെടുത്തുകയായിരുന്നു.
വി.എച്ച്.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നായിരുന്നു  കൃഷ്ണഭട്ടിന്റെ പ്രതികരണം. അധ്യക്ഷ പ്രസംഗത്തില്‍ കൃഷ്ണഭട്ട് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. തീവ്രഹിന്ദുത്വവാദിയായ മധ്യപ്രദേശിലെ യുവ സന്യാസിനി ബാലസരസ്വതിയാണ് ഹിന്ദുസമാജോത്സവം ഉദ്ഘാടനം ചെയ്തത്. ഒടിയൂര്‍ ഗുരുദത്ത, ഗുരുദേവാനന്ദ സ്വാമി, ഉത്തരകാശിയിലെ രാമചന്ദ്ര സ്വാമിതുടങ്ങിയ സംഘപരിവാര്‍ സന്യാസിമാരായിരുന്നു സമ്മേളനത്തിന് ആശംസ അര്‍പ്പിക്കാനെത്തിയത്.

19 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസിനും ലീഗിനും അഞ്ച് വീതം സീറ്റാണുള്ളത്. ബി.ജെ.പിക്ക് എട്ട് അംഗങ്ങളുണ്ട്. സി.പി.ഐ എമ്മിന് ഒരംഗമാണുള്ളത്. പുറത്താക്കിയാല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് ബി.ജെ.പി ജില്ലാ നേതൃത്തം നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കൃഷ്ണഭട്ടിനെതിരെ കടുത്ത നടപടിക്ക് കോണ്‍ഗ്രസ് മുതിരില്ലെന്നാണ് സൂചന. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കൃഷ്ണഭട്ടിന് അഭിവാദ്യം അര്‍പ്പിച്ച് ബോര്‍ഡും സ്ഥാപിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് നിയമസഭ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന രവീശ തന്ത്രി കുണ്ടാറാണ് സമ്മേളനത്തിന്റെ മുഖ്യസംഘാടകന്‍

അതേസമയം സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബദിയടുക്ക സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഒരുലക്ഷം രൂപവരെ മുടക്കി മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരാണ് നമ്മള്‍.

രക്ഷാബന്ധന ദിവസം നിങ്ങള്‍ സഹോദരികള്‍ക്കു മധുരവും സമ്മാനങ്ങളും നല്‍കി അവരെ സംരക്ഷിക്കുമെന്ന് വാക്ക് നല്‍കുന്നു. എന്നാല്‍ പെങ്ങന്‍മാരുടെ സംരക്ഷണത്തിന് വാല് പോലെ പുറകെ നടക്കാന്‍ കഴിയില്ല. അതുകൊണ്ട് അവര്‍ക്ക് വാള്‍ സമ്മാനിക്കണം. ഈ വാള്‍കൊണ്ട് ജിഹാദികളുടെ കഴുത്തു വെട്ടാന്‍ ഉപകരിക്കും. നിങ്ങളെല്ലാം പശുവിനെ ഗോമാതാവായി കാണുന്നവരല്ലേ നിങ്ങള്‍. അമ്മയെ അറവ് ശാലയിലേക്ക് അയക്കുമോ. അതുകൊണ്ടു ഗോമാതാവിനെ കശാപ്പ് ചെയ്യുന്നവരെയും വാളുപയോഗിച്ചു വെട്ടണം എന്നായിരുന്നു വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പറഞ്ഞത്.

പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ല. കേരളത്തില്‍ പശുവിനെ കൊല്ലുന്നവരെയും വെട്ടാന്‍ തയ്യാറാവണം. ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ഭാരത് മാതാകി ജയ് എന്ന് പറയണം. അയോധ്യയില്‍ എന്നല്ല ഇന്ത്യയില്‍ ഒരിടത്തും ബാബറിന്റെ പേരില്‍ പള്ളി നിര്‍മ്മിക്കാന്‍ അനുവദിക്കില്ല. പാപിയായ ബാബറെയും ഔറങ്കസീബിനെയും അംഗീകരിക്കാന്‍ ആവില്ല. ഞാന്‍മുസ്ലീമിന് എതിരല്ല, എ.പി.ജെ അബ്ദുല്‍ കലാമിനെയും റഹിമിനെയും ബഹു മാനിക്കുന്നവളാണ്. ഹിന്ദു ആഘോഷത്തില്‍ ഒരു മുസ്ലിമുംപങ്കെടുക്കുന്നില്ല. എന്നാല്‍ എല്ലാ മുസ്ലിം ആഘോഷങ്ങളിലും ഹിന്ദുക്കള്‍ പങ്കെടുക്കുന്നു. ഇത് നാണക്കേടാണെന്നും സ്വാധി സരസ്വതി പറഞ്ഞിരുന്നു.