ലണ്ടന്‍: ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ അവ്യക്തത മൂലമാണ് ക്വാറന്റീന്‍ ചട്ടങ്ങള്‍ നിര്‍ബന്ധമാക്കിയതെന്ന് ബ്രിട്ടന്‍. ഇന്ത്യ നല്‍കുന്ന കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത വരുത്താതെ നിര്‍ബന്ധിത ക്വാറന്റീന്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്നും ബ്രിട്ടന്‍ വ്യക്തമാക്കി.

‘അസ്ട്രസെനകയുമായി സഹകരിച്ചു നിര്‍മ്മിച്ച കൊവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ സംശയം നിലനില്‍ക്കുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്,’ ബ്രിട്ടന്‍ ഹൈക്കമ്മീഷണര്‍ പറഞ്ഞു.

ബ്രിട്ടന്റെ മാനദണ്ഡപ്രകാരം കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടത്. എന്നാല്‍ ഇന്ത്യ സര്‍ട്ടിഫിക്കറ്റില്‍ നല്‍കുന്നത് വയസ് മാത്രമാണ്.

ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് ബ്രിട്ടന്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യ സര്‍ട്ടിഫിക്കറ്റ് തിരുത്തിയാല്‍ മാത്രമേ നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കുകയുള്ളൂവെന്നും ബ്രിട്ടന്‍ വ്യക്തമാക്കി.

തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഇന്ത്യ ബ്രിട്ടനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഷീല്‍ഡ് വാക്‌സിന്റെ കാര്യത്തില്‍ നിലപാട് മയപ്പെടുത്താന്‍ ബ്രിട്ടന്‍ തയ്യാറായത്.

എന്നാല്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്താതെ നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കിയേക്കില്ലെന്നാണ് വിവരം.

ഇന്ത്യയില്‍ നിന്ന് കൊവിഡ് വാക്‌സിനെടുത്തവര്‍ രാജ്യത്തെത്തിയാല്‍ പത്ത് ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ പാലിക്കണമെന്ന നിര്‍ദ്ദേശം ബ്രിട്ടന്‍ പുറപ്പെടുവിച്ചിരുന്നു. യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പേയും രാജ്യത്തെത്തി രണ്ടാം ദിവസവും കൊവിഡ് പരിശോധന നടത്തണമെന്നും ബ്രിട്ടന്‍ പറഞ്ഞിരുന്നു.

അതേസമയം കൊവിഷീല്‍ഡിന് അംഗീകാരം നല്‍കുന്ന തരത്തില്‍ യാത്രാ മാര്‍ഗനിര്‍ദേശത്തില്‍ ബ്രിട്ടന്‍ മാറ്റം വരുത്തി. അസ്ട്രസെനക കൊവിഷീല്‍ഡ് ഉള്‍പ്പെടെയുള്ള വാക്സീനുകള്‍ അംഗീകൃത വാക്സീനുകളാണെന്ന് പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

എന്നാല്‍ അംഗീകൃത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല. അതേസമയം വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ യാതൊരു പ്രശ്നവുമില്ലെന്നാണ് ഇന്ത്യന്‍ അധികൃതര്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: UK changes vaccine policy to recognise Covishield amid row over discrimination against Indians