തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ സ്വകാര്യ കമ്പനിയില്‍ നിന്ന് വാര്‍ഷിക പരിപാലന കരാറായി(A M C- annual maintenance contract ) പണം സ്വീകരിച്ചെന്ന വിവാദത്തില്‍ യു.ഡി.എഫ് നേതാക്കളും. വീണയുടെ പണമിടപാട് പരാമര്‍ശിക്കുന്ന ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവില്‍ ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ഇബ്രാഹീം കുഞ്ഞ് എന്നീ യു.ഡി.എഫ് നേതാക്കളുടെ പേരുകളും ഉള്‍പ്പെട്ടിട്ടുണ്ട്. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടെല്‍ ലിമിറ്റഡില്‍ (സി.എം.ആര്‍.എല്‍) നിന്നും ഇവരും പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ എത്ര പണം കൈപറ്റി എന്നത് ഉത്തരവില്‍ പറയുന്നില്ല.

സംഭവത്തില്‍ പഠിച്ച് പ്രതികരിക്കാമെന്നാണ് ഇന്നലെ വി.ഡി. സതീശന്‍ വ്യക്തമാക്കിയിട്ടുള്ളത്. യു.ഡി.എഫ് നേതാക്കളുടെ പേരുകളും ഉള്‍പ്പെട്ടതോടെ വീണക്കെതിരായ ആരോപണം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കില്ല. വിഷയം അടിയന്തര പ്രമേയമായി കൊണ്ടുവരാന്‍ തടസമുണ്ടെങ്കിലും സബ്മിഷമായി ഉന്നയിക്കാവുന്നതാണ്. എന്നാല്‍ വിഷയം സഭയില്‍ കൊണ്ടുവരേണ്ടെന്ന തീരുമാനമാണ് ഇന്നലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം എടുത്തത്. എന്നാല്‍ സഭക്ക് പുറത്ത് വിഷയം വാര്‍ത്താസമ്മേയളനങ്ങളിലൂടെ ഉന്നയിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.

2019 ജനുവരി 25ന് സി.എം.ആര്‍.എല്‍ ഓഫീസിലും കമ്പനിയുടെ ചീഫ് ഫിനാന്‍സ് ഓഫീസര്‍ കെ.എസ്. സുരേഷ് കുമാറിന്റെ കൊച്ചി നോര്‍ത്ത് പരവൂറിലെ വീട്ടിലും ആദായനികുതി റെയഡ് നടത്തിയിരുന്നു. ഇതില്‍ 150തോളം രേഖകള്‍ പിടിച്ചെടുത്തു. ഇതിലെ ചില രേഖകളിലായിരുന്നു ഒ.സി, കെ.കെ, ആര്‍.സി, ഐ.കെ, എ.ജി, പി.വി എന്നിങ്ങനെ ചുരുക്കപ്പേരുകള്‍ ഉണ്ടായിരുന്നത്. കെ.എസ്. സുരേഷ് കുമാറിന്റെ ചോദ്യം ചെയ്യലിലാണ് ഇത് ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ഇബ്രാഹീം കുഞ്ഞ് എന്നിവരാണെന്ന് കണ്ടെത്തിയത്.

ഇന്നലെയാണ് സ്വകാര്യ കമ്പനിയില്‍ നിന്ന് വാര്‍ഷിക പരിപാലന കരാറായി(A M C- annual maintenance contract ) വീണ പണം സ്വീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്(സി.എം.ആര്‍.എല്‍) എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് വാര്‍ഷിക പരിപാലന കരാറായി മൂന്ന് വര്‍ഷത്തിനിടെ 1.72 കോടി രൂപ വാങ്ങിയതായാണ് ഇന്‍കം ടാക്സ് രേഖകള്‍ പുറത്തുവിട്ട രേഖകളില്‍ രേഖപ്പെടുത്തിയിരുന്നത്.

2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് സി.എം.ആര്‍.എല്‍ കമ്പനി വീണക്ക് പണം നല്‍കിയതെന്നും സേവനങ്ങള്‍ നല്‍കാതെയാണ് പണം കൈപ്പറ്റിയതെന്നും ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ രേഖകളുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. വീണക്ക് പുറമെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇത്തരത്തില്‍ പണം നല്‍കിയതിന്റെ രേഖകളും ആദായനികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്.

വീണയുടെ എക്‌സലോജിക് കമ്പനിയും സി.എം.ആര്‍.എല്‍ കമ്പനിയും മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്ക് വേണ്ടി 2017ല്‍ കരാറുണ്ടാക്കിയിരുന്നു. കരാര്‍ പ്രകാരം എല്ലാ മാസവും അഞ്ച് ലക്ഷം രൂപയും എക്‌സലോജിക്കിന് മൂന്ന് ലക്ഷം രൂപയും നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് സേവനങ്ങള്‍ നല്‍കാതെ പണം കൈപ്പറ്റിയതായി പറയുന്നത്.

Content Highlights: UDF leaders also on CMRL donation list