[] വാഷിങ്ടണ്‍: സ്വന്തം പൗരന്‍മാരുടെ ഫോണ്‍ സംഭാഷണങ്ങളും മറ്റും യു.എസ്. ദേശീയ സുരക്ഷാ ഏജന്‍സി ചോര്‍ത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് യു.എസ് കോടതി.

ഫോണ്‍ ചോര്‍ത്തല്‍ നടപടി ഉടന്‍ നിര്‍ത്തിവക്കണമെന്നും വാഷിങ്ടണിലെ ഡിസ്ട്രിക്ട് ജഡ്ജ് റിച്ചാര്‍ഡ് ലിയോണ്‍ ഉത്തരവിട്ടു. ഫോണ്‍ ചോര്‍ത്തുന്നതിനെതിരെ രണ്ടുപേര്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.

ഉത്തരവിന്‍മേല്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്തിരിക്കുകയാണ്.  മനുഷ്യാവകാശത്തിന്റയും സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ് ഈ വിവരശേഖരണമെന്ന് ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

ഭീകരവിരുദ്ധ നടപടികളുടെ ഭാഗമായാണ് വിവരശേഖരണം നടത്തുന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നുവെങ്കിലും ഈ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ഏതെങ്കിലും ഭീകരാക്രമണം തടയാന്‍ കഴിഞ്ഞതായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും വിധിയില്‍ ജഡ്ജി ചൂണ്ടിക്കാട്ടി.

ഭരണഘടനയിലെ നാലം ഭേദഗതിയില്‍ പ്രകാരം അനാവശ്യ തിരച്ചിലിന്റെ ഗണത്തില്‍പ്പെടുന്നതാണ് ഫോണ്‍ ചോര്‍ത്തല്‍ എന്നും വിധിയില്‍ പറയുന്നുണ്ട്.

യു.എസ് ഭരണകൂടം വ്യാപകമായി നടത്തുന്ന ഫോണ്‍, ഇ-മെയില്‍, സൈബര്‍ ചാരവൃത്തിയുടെ വിവരങ്ങള്‍  എന്‍.എസ്.എയിലെ സിസ്റ്റം അനലിസ്റ്റ് ആയിരുന്ന എഡ്വേഡ് സ്‌നോഡന്‍ ആണ് പുറത്തുവിട്ടത്.