thiruvanchoor[]തിരുവനന്തപുരം: ജോയ്‌സ് ജോര്‍ജ് എം.പിയ്‌ക്കെതിരെ കേസെടുക്കേണ്ടെന്ന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമങ്ങള്‍ക്ക് അപ്പുറമുള്ള കാര്യമാണിത്. ജോയ്‌സിന്റേത് പ്രത്യേക മനോഭാവമാണ്. മാറേണ്ടത് മനസാണെന്നും തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു.

പ്രശ്‌നം ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഒതുങ്ങുന്നതല്ല. കേസ് എടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ളവരോട് താന്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടുക്കിയില്‍ വനംവകുപ്പ് പൊളിച്ചുനീക്കിയ കലുങ്ക് സന്ദര്‍ശിച്ച് മടങ്ങവെ തിരുവഞ്ചൂരിനെ ജോയ്‌സ് ജോര്‍ജ് എം.പിയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞിരുന്നു. ഇത് സ്ഥലത്ത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.

ഇതേത്തുടര്‍ന്ന് ജോയ്‌സ് ജോര്‍ജിനും കണ്ടാലറിയാവുന്ന 20 പേര്‍ക്കും എതിരെ കേസെടുത്തിരുന്നു. ഇടുക്കി നേര്യമംഗലം മാമലക്കണ്ടത്ത് കുറത്തിക്കുടി എളംബ്ലാശേരി റോഡിലെ പൊളിച്ചുമാറ്റിയ കലുങ്ക് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് തിരുവഞ്ചൂരിനെ ജോയ്‌സ്  ജോര്‍ജ് എം.പിയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്.

അതിനിടെ, മൂവാറ്റുപുഴയില്‍ ജോയിസ് ജോര്‍ജ് എം.പിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. കാറിനുമുന്നില്‍ ചാടിവീണ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കരിങ്കൊടി കാണിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയാന്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ എത്തിയതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് എം.പിക്കെതിരെ മൂവാറ്റുപുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.