മുംബൈ: ബോളിവുഡില്‍ സ്വജനപക്ഷപാതവും കുടുംബവാഴ്ചയും വന്‍ ചര്‍ച്ചയായിരിക്കെ പ്രതികരണവുമായി നടിയും മുന്‍ മിസ് യൂണിവേഴ്‌സുമായ സുസ്മിത സെന്‍. സ്വജനപക്ഷ പാതം മുന്‍പേ ബോളിവുഡില്‍ നിലനിന്നിരുന്നെന്നും ഇപ്പോള്‍ വന്ന കാര്യമല്ലെന്നുമാണ് സുസ്മിത സെന്‍ പറയുന്നത്.

‘ ഇപ്പോള്‍ എല്ലാ മാധ്യമങ്ങളിലും ഇത് ചര്‍ച്ചയായിരിക്കുകയാണ്. പക്ഷെ ഇത് പുതിയ കാര്യമല്ല,’ സുസ്തമിത സെന്‍ പി.ടി.ഐയോട് പറഞ്ഞു.

‘ മത്സരാത്മക അല്ലെങ്കില്‍ ഇപ്പോള്‍ എല്ലാവരും പറയുന്ന സ്വജനപക്ഷപാതം ഇന്‍ഡസ്ട്രി നിലനില്‍ക്കുന്നിടത്തോളം നിങ്ങള്‍ക്കറിയാവുന്ന ഒരു സത്യമാണ്,’ സുസ്മിത സെന്‍ പറഞ്ഞു.

അതേ സമയം ഒരു പ്രതിസന്ധി ഘട്ടത്തില്‍ പരസ്പരം പഴിചാരുന്നത് ശരിയല്ലെന്നും സുസ്മിത പറഞ്ഞു. ആളുകള്‍ ഒരു തൊഴിലിലും മറ്റുള്ളവരുടെ വിജയത്തിലും അസൂയപ്പെടുകയോ നശിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്. നിങ്ങള്‍ എല്ലായ്‌പ്പോഴും അതിനെ പ്രശംസിക്കണമെന്നില്ല. അസൂയപ്പെടുക എന്നത് ഇത്തരത്തിലുള്ള ദുഷിച്ച വൃത്തത്തെ സൃഷ്ടിക്കുന്നു. ആരും നേട്ടമുണ്ടാക്കുന്നില്ല. എല്ലാവര്‍ക്കും നഷ്ടപ്പെടും,’ സുസ്തമിത സെന്‍ പറഞ്ഞു.

ഒപ്പം സ്വജനപക്ഷപാതത്തിന്റെ ഉത്തരവാദിത്വം എല്ലാവരും ഏറ്റെടുക്കണമെന്നും ഒരാള്‍ക്കു മാത്രമല്ലെന്നും സുസ്മിത കൂട്ടിച്ചേര്‍ത്തു. 10  വര്‍ഷത്തോളമായി അഭിനയരംഗത്തു നിന്ന് മാറി നിന്ന സുസ്മിത സെന്‍ അടുത്തിടെ ആര്യാ എന്ന വെബ് സീരീസിലുടെ തിരിച്ചു വരവ് നടത്തിയിരുന്നു. സീരീസ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീം ചെയ്തു തുടങ്ങിയിട്ടുണ്ട്.