ന്യൂദല്‍ഹി: നാളെ വൈകുന്നേരം നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. നാളെ വോട്ടെടുപ്പ് വേണ്ടെന്ന ബി.ജെ.പി ആവശ്യം തള്ളിയാണ് സുപ്രീം കോടതി വിധി പറഞ്ഞത്.

കൃത്യമായ ഭൂരിപക്ഷ ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തിനാണ് നാളെ വോട്ടെടുപ്പിനെ ഭയക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. കോണ്‍ഗ്രസിന്റേയും ദളിന്റേയും എം.എല്‍.എമാര്‍ക്ക് നാളെ എത്തുന്നതിന് തടസമുണ്ടായിരിക്കാമെന്നായിരുന്നു ബി.ജെ.പി പറഞ്ഞത്. എം.എല്‍.എമാര്‍ക്ക് അത് സമ്മര്‍ദമാകുമെന്നും ബി.ജെ.പിയുടെ അഭിഭാഷന്‍ വാദിച്ചിരുന്നു.

ഞായറഴ്ചത്തേക്കെങ്കിലും മാറ്റിവെക്കണമെന്ന് ബി.ജെ.പി അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി അത് അനുവദിച്ചില്ല.

സഭയില്‍ നാളെ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും ദളും രംഗത്തെത്തിയപ്പോള്‍ നാളെ വോട്ടെടുപ്പ് വേണ്ടെന്ന നിലപാടായിരുന്നു ബി.ജെ.പി സ്വീകരിച്ചത്.

അതേസമയം ചെകുത്താനും കടലിനും ഇടയിലുള്ള സാഹചര്യമാണ് ഇതെന്നും കോടതി പറഞ്ഞു. നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാകണമെന്നും എം.എല്‍.എമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതിന് നിര്‍ദേശിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.