snapdeal-01ന്യൂദല്‍ഹി: ഉള്‍പ്രദേശങ്ങളില്‍ ബിസിനസ് വ്യാപിപിക്കാനൊരുങ്ങി പ്രമുഖ ഒണ്‍ലൈന്‍ വ്യാപാര സൈറ്റായ സ്‌നാപ്ഡീല്‍. രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിലും ചേരികളിലും വ്യാപാരം വ്യാപിപ്പിക്കനാണ് സ്‌നാപ്ഡീലിന്റെ തീരുമാനം.

50 ലക്ഷം രൂപയാണ് ഇതിനായി സ്‌നാപ്ഡീല്‍ ചിലവഴിക്കാനൊരുങ്ങുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയിലും ദല്‍ഹിയിലെ ഏറ്റവും വലിയ ചേരിയായ ഗോവിന്ദ്പുരിയിലും വ്യാപാരം ആരംഭിക്കാനാണ് സ്‌നാപ്ഡീല്‍ തീരുമാനിച്ചിരിക്കുന്നത്.

ചേരികളില്‍ മാത്രമല്ല ഗുജറാത്തും രാജസ്ഥാനും ഹരിയാനയും അടക്കമുള്ള സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലും സ്‌നാപ്ഡീല്‍ കച്ചവടം നടത്തും. 65 നഗരങ്ങളിലും 70,000 ഗ്രാമ പ്രദേശങ്ങളിലും ഇന്റര്‍നെറ്റിലൂടെ സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും കഴിയുന്ന ബൂത്തുകള്‍ ആരംഭിക്കാനാണ് സ്‌നാപ്ഡീല്‍ ലക്ഷ്യമിടുന്നത്.

അടുത്തവര്‍ഷം അവസാനത്തോടെ ഫിനോ പേടെക്കിന്റെ സഹകരണത്തോടെ പദ്ധതി തുടങ്ങാനാണ് സ്‌നാപ്ഡീല്‍ തീരുമാനിച്ചിരിക്കുന്നത്.

മൂന്ന് വര്‍ഷത്തിനുള്ളില്‍ 10 കോടിയോളം ഉപഭോക്താക്കള്‍ സ്‌നാപ്ഡീലിന് ഉണ്ടാകുമെന്ന് സ്‌നാപ്ഡീല്‍ സി.ഇ.ഒ കുനല്‍ ബഹ്ല്‍ പറഞ്ഞു. സ്‌നാപ്ഡീലിന് ഇപ്പോള്‍ മൂന്ന് കോടി ഉപഭോക്താക്കളാണ് ഉള്ളത്.

പല ഉപകരണങ്ങള്‍ക്കും സ്‌നാപ്ഡീല്‍ പ്രത്യേക ഓഫറുകളും നല്‍കുമെന്നും സ്ഥിരമായ മേല്‍വിലാസം ഇല്ലാത്തവര്‍ക്കും സ്‌നാപിഡീലിലൂടെ സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.