പാക്കിസ്ഥാനില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന്റെ വര്‍ക്ക് പെര്‍മിറ്റോടെയാണ്. അതുകൊണ്ടുതന്നെ അവരെ വിലക്കേണ്ട ആവശ്യമില്ലെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.


മുംബൈ: പാക്ക് നടീനടന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഇന്ത്യന്‍ മോഷന്‍ പിക്‌ച്ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നടപടിക്കെതിരെ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ രംഗത്ത്.

പാക്ക് താരങ്ങള്‍ ആര്‍ട്ടിസ്റ്റുകളാണെന്നും അവര്‍ തീവ്രവാദികളല്ലെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. പാക്ക് താരങ്ങള്‍ക്ക് പെര്‍മിറ്റും വിസയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. മുംബൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു സല്‍മാന്‍ ഖാന്റെ പ്രതികരണം.

പാക്കിസ്ഥാനില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന്റെ വര്‍ക്ക് പെര്‍മിറ്റോടെയാണ്. അതുകൊണ്ടുതന്നെ അവരെ വിലക്കേണ്ട ആവശ്യമില്ലെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. തന്റെ ചിത്രങ്ങളുമായി ഇനിയും പാക്ക് താരങ്ങള്‍ പ്രവര്‍ത്തിക്കും. അവര്‍ക്ക് വേണ്ട സഹായസഹകരണങ്ങല്‍ നല്‍കുമെന്നും സല്‍മാന്‍ ഖാന്‍ പ്രതികരിച്ചു.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യന്‍ മോഷന്‍ പിക്‌ച്ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പാക് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പാകിസ്താനില്‍ നിന്നും നിരവധി പാക് ചലചിത്രപ്രവര്‍ത്തകരാണ് ബോളിവുഡില്‍ ജോലി ചെയ്യുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയതിനു ശേഷമേ ഇവരെ ഇന്ത്യന്‍ ചലചിത്രലോകവുമായി സഹകരിപ്പിക്കൂ എന്നാണ് അസോസിയേഷന്റെ തീരുമാനം.

നേരത്തെ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന പാക്ക് താരങ്ങള്‍ ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോപം നടത്തിയിരുന്നു. പാക്ക് താരങ്ങള്‍ അഭിനയിച്ച റീലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളെ ഇത് ബാധിക്കില്ലെന്നാണ് അസോസിയേഷന്റെ വാദം.

എന്നാല്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന പോലെയുള്ള പ്രമുഖ സംഘടനകളുടെ പ്രതിഷേധം ഈ ചിത്രങ്ങള്‍ക്ക് ഉള്ളതുകൊണ്ട് കാര്യങ്ങള്‍ എങ്ങനെയാകുമെന്ന് പറയാനാകില്ല. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന യെദില്‍ ഹെ മുശ്കില്‍ എന്ന ചിത്രത്തില്‍ പാക്ക് നടനായ ഫവദ് ഖാനും ഷാരൂഖ് ഖാന്‍ നായകനാകുന്ന റായിസില്‍ പാക്ക് നടി മഹീറ ഖാനും അഭിനയിക്കുന്നുണ്ട്.