മോഹന്‍ലാല്‍ നായകനായ സ്ഫടികം എന്ന സിനിമയിലൂടെ ബാലതാരമായെത്തിയ ആളാണ് രൂപേഷ് പീതാംബരന്‍. മോഹന്‍ലാലിന്റെ തോമസ് ചാക്കോ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അഭിനയിച്ച് താരം ഏറെ ശ്രദ്ധേയനായിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത ചിത്രമാണ് തീവ്രം. രൂപേഷിന്റെ ഈ ആദ്യ സംവിധാന ചിത്രം ഒരു ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്.

ഈ ചിത്രത്തില്‍ ആദ്യം ഫഹദ് ഫാസിലായിരുന്നു നായകനാകേണ്ടിയിരുന്നത്. എന്നാല്‍ ഫഹദ് ഈ സിനിമ നിരസിക്കുകയായിരുന്നു.

സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ആ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് രൂപേഷ് പീതാംബരന്‍.

ഒരാളെ നിര്‍ബന്ധിച്ച് അഭിനയിപ്പിക്കാന്‍ കഴിയില്ലെന്നും അയാള്‍ക്ക് ആ സിനിമയോട് താത്പര്യം തോന്നി ചെയ്യാമെന്ന് പറഞ്ഞ് വരുന്നതിലാണ് കാര്യമെന്നും താരം പറഞ്ഞു.

തീവ്രം ആദ്യം ചെയ്യാനിരുന്ന നടന്‍ ആ സിനിമയില്‍ നിന്ന് വിട്ടുപോയത് നന്നായെന്ന് പറഞ്ഞ രൂപേഷ് അയാള്‍ എല്ലാ കമ്മിറ്റ്മെന്റോടെയും കൂടെയല്ല ആ സിനിമ ചെയ്തതെങ്കില്‍ ചിലപ്പോള്‍ അത് വലിയ അബദ്ധമായേനെയെന്നും പറയുന്നു.

‘നമുക്ക് ഒരാളെ നിര്‍ബന്ധിച്ച് പിടിച്ച് അഭിനയിപ്പിക്കാന്‍ കഴിയില്ല. അയാള്‍ക്ക് ആ സിനിമയോട് താത്പര്യം തോന്നി ചെയ്യാമെന്ന് പറഞ്ഞ് വരുമ്പോഴാണ് കാര്യം. നിര്‍ബന്ധിച്ച് പിടിച്ചുനിര്‍ത്തി അഭിനയിപ്പിക്കുമ്പോള്‍ ചിലപ്പോള്‍ അവര്‍ക്ക് നന്നായി അഭിനയിക്കാന്‍ കഴിയില്ല. എനിക്ക് അത് ഇഷ്ടവുമല്ല.

ഉദാഹരണത്തിന് തീവ്രം സിനിമ ആദ്യം ചെയ്യാനിരുന്ന ആള്‍ അതില്‍ നിന്ന് വിട്ടുപോയത് നന്നായെന്നേ ഞാന്‍ പറയുകയുള്ളു. കാരണം ആള്‍ എല്ലാ കമ്മിറ്റ്മെന്റോടെയും കൂടെയല്ല ആ സിനിമ ചെയ്തതെങ്കില്‍ ചിലപ്പോള്‍ അത് വലിയ അബദ്ധമായേനെ,’ രൂപേഷ് പീതാംബരന്‍ പറഞ്ഞു.


Content Highlight: Roopesh Peethambaran Talks About Theevram Movie