കൊച്ചി: നിപ വൈറസിന് എതിരായ പ്രതിരോധത്തിന് നിലവിലെ ജാഗ്രതയും പ്രവര്‍ത്തനങ്ങളും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ഗവേഷണം തുടരുമെന്നും കൊച്ചിയില്‍ നടന്ന അവലോകന യോഗത്തിന് ശേഷം പറഞ്ഞു.

ഏത് ഘട്ടത്തിലാണ് വൈറസ് പകരുന്നതെന്നും വവ്വാലുകളെ നിരീക്ഷിക്കുന്നതിനായി സംയുക്ത നീക്കവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു, കൃഷി, വനം, മൃഗസംരക്ഷണ, ആരോഗ്യവകുപ്പുകളുടെ പ്രത്യേക യോഗം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും നിരീക്ഷണ സംവിധാനം കര്‍ശമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും പറഞ്ഞു. ആരോഗ്യമന്ത്രിയുമായി സെക്രട്ടറിയുമായും നിരന്തരം സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിപ വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ നില മെച്ചപ്പെട്ടെന്ന് ആരോഗ്യവകുപ്പ് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ചെറിയ പനിമാത്രമെയുള്ളൂവെന്നും ശരിയായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മൃഗങ്ങളില്‍ നിപ്പയ്ക്ക് സമാനമായ രോഗ ലക്ഷണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.
DoolNews Video