ഇന്ത്യ – ഇംഗ്ലണ്ട് അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്‌സിന്റെയും 64 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയം. ജയത്തോടെ പരമ്പര 4-1 എന്ന നിലയില്‍ സ്വന്തമാക്കാനും ഇന്ത്യക്ക് കഴിഞ്ഞു.

മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളിലായി ഒമ്പത് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനമാണ് ആര്‍.അശ്വിന്‍ നടത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 195 റണ്‍സിന് പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്‍ ആയിരുന്നു ഇംഗ്ലീഷ് പടയെ തകര്‍ത്തത്. 14 ഓവറില്‍ 77 റണ്‍സ് വിട്ടു നല്‍കിയാണ് താരം അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.

മത്സരത്തില്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിനെ അശ്വിന്‍ പുറത്താക്കിയിരുന്നു. മത്സരത്തിന്റെ 23 ഓവറില്‍ ഇംഗ്ലണ്ട് സ്‌കോര്‍ 103ല്‍ നില്‍ക്കേയാണ് സ്റ്റോക്‌സ് പുറത്തായത്. പത്ത് പന്തില്‍ രണ്ട് റണ്‍സ് നേടി അശ്വിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് ഇംഗ്ലീഷ് നായകന്‍ പവലിയനിലേക്ക് മടങ്ങിയത്.

ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയത്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഒരു ബാറ്ററെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയത്. ബെന്‍ സ്റ്റോക്‌സിനെ 17 തവണയാണ് അശ്വിന്‍ പുറത്താക്കിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് ഇന്ത്യന്‍ പിന്‍ ഇതിഹാസം കപില്‍ദേവ് ആയിരുന്നു. ഡെസ്‌മോണ്ട് ഹയ്‌നസിനെ 16 തവണയായിരുന്നു കപില്‍ പുറത്താക്കിയത്.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്. 11.4 ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 51 റണ്‍സ് വിട്ടുനല്‍കിയാണ് അശ്വിന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്.

രണ്ടാം ഇന്നിങ്‌സില്‍ അശ്വിന് പുറമേ ജസ്പ്രീത് ബുംറ കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തി.

ഇംഗ്ലണ്ട് ബാറ്റിങ്ങില്‍ ജോ റൂട്ട് മാത്രമാണ് മികച്ച ചെറുത്തുനില്‍പ്പ് നടത്തിയത്. 128 പന്തില്‍ 84 റണ്‍സാണ് റൂട്ട് നേടിയത്.

Content Highlight: R. Ashwin create a new record