പേര് ഫര്‍ഹനാസ് എന്ന് പറഞ്ഞപ്പോള്‍ ദേശവിരുദ്ധരുടെ പട്ടികയിലാക്കുമെന്ന് ഭീഷണിപ്പെടുത്തി; ദല്‍ഹി പൊലീസിനെതിരെ വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍
India
പേര് ഫര്‍ഹനാസ് എന്ന് പറഞ്ഞപ്പോള്‍ ദേശവിരുദ്ധരുടെ പട്ടികയിലാക്കുമെന്ന് ഭീഷണിപ്പെടുത്തി; ദല്‍ഹി പൊലീസിനെതിരെ വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍
റെന്വര്‍ പി
Wednesday, 5th August 2026, 8:32 pm

ന്യൂദല്‍ഹി: കഴിഞ്ഞ മാസം 20ന് ദല്‍ഹി ജന്തര്‍ മന്ദറിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് നേര്‍ക്ക് ദല്‍ഹി പൊലീസും റാപിഡ് ആക്ഷന്‍ ഫോഴ്‌സും (ആര്‍.എ.എഫ്) നടത്തിയ അതിക്രമങ്ങളെക്കുറിച്ചും മുസ്‌ലിം നാമധാരികളെ ദേശദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും പുതിയ വെളിപ്പെടുത്തലുകളുമായി വിദ്യാര്‍ത്ഥിനി.

വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ പങ്കെടുത്ത ഉത്തര്‍പ്രദേശ് സ്വദേശിയായ ഫര്‍ഹനാസ് എന്ന വിദ്യാര്‍ത്ഥിനിയാണ് പൊലീസ് അതിക്രമം നേരിട്ട ദിവസത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുത്തത്. ദല്‍ഹിയില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും പ്രതിഷേധത്തില്‍ പങ്കാളികളായ വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഫര്‍ഹനാസ്.

പൊലീസ് ഗുണ്ടകള്‍ തങ്ങളെ ക്രൂരമായി മര്‍ദിച്ചെന്നും അതിനെതിരെ നിയമ നടപടി സ്വീകരിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയെന്നും ഫര്‍നാസ് അറിയിച്ചു. പേര് പറഞ്ഞപ്പോള്‍ ആ പേരിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തങ്ങളെ ഒറ്റപ്പെടുത്തിയെന്നും ഫര്‍നാസ് വ്യക്തമാക്കി.

‘ഞാന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഫര്‍ഹനാസ്, ഒരു സര്‍വകലാശാല വിദ്യാര്‍ത്ഥിയാണ്. ജന്തര്‍ മന്തറില്‍ സമാധാനപരമായി പ്രതിഷേധിച്ചപ്പോള്‍, പൊപോലീസ് ഗുണ്ടകള്‍ ഞങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റു. എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ തിരിച്ചടിക്കുമെന്ന് പറഞ്ഞ് അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തി. അത് പോരാഞ്ഞപ്പോള്‍, ഞങ്ങളുടെ പേരുകള്‍ അടിസ്ഥാനമാക്കി അവര്‍ ഞങ്ങളെ ഒറ്റപ്പെടുത്തി,’ ഫര്‍ഹനാസ് പറഞ്ഞു.

തന്റെ പേര് കേട്ട് പൊലിസ് മുന്‍വിധികളോടെ പ്രതികരിച്ചു. തന്നെ ഒരു ബസ്സില്‍ കയറ്റി മൂന്ന് മണിക്കൂര്‍ തടഞ്ഞുവെച്ചു. തങ്ങള്‍ ‘ദേശവിരുദ്ധര്‍’ ആയതിനാല്‍ തങ്ങള്‍ക്കായി ഒരു പ്രത്യേക പട്ടിക തയ്യാറാക്കുമെന്ന് പൊലീസ് പറഞ്ഞെന്നും ഫര്‍നാസ് പറഞ്ഞു.

‘ഞാന്‍ ഫര്‍ഹനാസ് ആണെന്ന് മാത്രം കരുതി എന്നെ വിധിച്ചു. എന്നെ തല്ലിയ ശേഷം, അവര്‍ എന്നെ ഒരു ബസ്സില്‍ കയറ്റി മൂന്ന് മണിക്കൂര്‍ അവിടെ തടഞ്ഞുവച്ചു. ഒടുവില്‍ അവര്‍ എന്റെ പേര് ചോദിച്ചപ്പോള്‍ ഞാന്‍ ‘ഫര്‍ഹനാസ്’ എന്ന് പറഞ്ഞപ്പോള്‍, ഞങ്ങള്‍ ‘ദേശവിരുദ്ധര്‍’ ആയതിനാല്‍ ഞങ്ങള്‍ക്കായി ഒരു പ്രത്യേക പട്ടിക തയ്യാറാക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു,’ ഫര്‍ഹനാസ് പറഞ്ഞു.

സമാധാനപരമായി പ്രതിഷേധിക്കുന്നത് തങ്ങളെ ദേശവിരുദ്ധരാക്കുന്നുണ്ടോ എന്നും ഫര്‍ഹനാസ് ചോദിച്ചു. ‘ ഞങ്ങള്‍ വന്ദേമാതരം, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കുകയായിരുന്നു. എന്നിട്ടും ഞങ്ങളെ മര്‍ദിക്കുകയും ദേശവിരുദ്ധര്‍ എന്ന് മുദ്രകുത്തുകയും ചെയ്തു. അതാണ് അവര്‍ ഞങ്ങളോട് ചെയ്തത്,’ അവര്‍ ചൂണ്ടിക്കാട്ടി.

തങ്ങള്‍ രാജ്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഇത്തരം അതിക്രമങ്ങള്‍ കൊണ്ടൊന്നും സാധിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘നിങ്ങള്‍ ഇങ്ങനെ പെരുമാറുന്നത് തുടര്‍ന്നാലും, ഞങ്ങള്‍ പിന്നോട്ട് പോകില്ല. ഞങ്ങളുടെ അവകാശങ്ങള്‍ക്കും രാജ്യത്തിനും വേണ്ടി ഞങ്ങള്‍ എപ്പോഴും നിലകൊള്ളും,’ വിദ്യാര്‍ത്ഥിനി പറഞ്ഞു.

സര്‍ക്കാരിനെതിരെ ഒരാള്‍ സംസാരിച്ചാല്‍ അവര്‍ മുസ് ലിമാണെന്ന് വിധിക്കുകയും അവരെ ദേശദ്രോഹിയായി ചിത്രീകരിക്കുകയും ചെയ്യുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച മുസ്‌കാന്‍ എന്ന വിദ്യാര്‍ത്ഥിനി പറഞ്ഞു. തന്റെ പേര് മുസ്‌കാന്‍ എന്ന് പറഞ്ഞപ്പോള്‍ കുടുംബപ്പേര് ശര്‍മ എന്നാണെന്ന് കൂടി പൊലീസിനോട് താന്‍ പറഞ്ഞെന്നും മുസ്‌കാന്‍ വ്യക്തമാക്കി.

താന്‍ മുസ്‌ലിമാണെന്ന് കരുതുന്നത് എന്നെ സംബന്ധിച്ച് അപ്രസക്തമാണ്. എന്നാല്‍ ഈ രാജ്യത്ത് നിലനമില്‍ക്കുന്ന ആഖ്യാനങ്ങളില്‍ അത് വലിയ കാര്യമാണ്. ആരെങ്കിലും സര്‍ക്കാരിനെതിരെ സംസാരിച്ചാല്‍ അവര്‍ മുസ്ലീമായിരിക്കണം എന്ന് വിധിയെഴുതും. അപ്പോള്‍ അവരെ ഓട്ടോമാറ്റിക്കായി ‘ദേശവിരുദ്ധര്‍’ എന്ന് മുദ്രകുത്തുന്നു. ഇവിടത്തെ ഓണ്‍ലൈന്‍ ട്രോളുകളും പീഡനങ്ങളും ഈ രാജ്യത്ത് നിലനില്‍ക്കുന്ന ആഖ്യാനത്തെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

Content Highlight: Press Meet With Rahul Gandhi: Protesters Farhanas And Muskan About police violence

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.