പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘത്തെ പമ്പയില്‍ തടഞ്ഞത് സന്നിധാനത്ത് കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തില്‍. എ.എച്ച്.പി നേതാവാണ് പ്രതീഷ്.

തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് പ്രതീഷ് വിശ്വനാഥ്. ഇയാളുടെ നേതൃത്വത്തിലാണ് മനിതി സംഘത്തെ പമ്പ ഗാര്‍ഡ് റൂമിന് മുന്നില്‍ തടഞ്ഞുവെച്ചിരിക്കുന്നത്.

നേരത്തെ ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.

ALSO READ: മനിതിയുടെ രണ്ടാം സംഘവും പമ്പയിലേക്ക്

തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ ശബരിമലയില്‍ സന്ദര്‍ശനത്തിനെത്തിയ ആന്ധ്രാസ്വദേശിനി മാധവിയേയും കുടുംബത്തേയും പ്രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞിരുന്നു. ഇവരെ തടയാനെത്തിയ പൊലീസിനെ പ്രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചിരുന്നു.

നേരത്തെ തന്നെ കേരളത്തില്‍ സംഘപരിവാര്‍ കലാപത്തിന് ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതീഷ് വിശ്വനാഥ് അടക്കമുള്ള നേതാക്കള്‍ ചേര്‍ന്ന് കലാപത്തിന് ശ്രമിക്കുന്നെന്ന് ഹിന്ദു ഹെല്‍പ്പ് ലൈന്റെ മുന്‍ പ്രവര്‍ത്തകന്‍ ഡൂള്‍ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.


അതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ അവര്‍ നിരവധിപേരുടെ ഫോണ്‍ നമ്പര്‍ കളക്ട് ചെയ്യുകയും വാട്‌സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കകുയും ചെയ്തു എന്നായിരുന്നു വെളിപ്പെടുത്തിയത്.

അതേസമയം ശബരിമല ദര്‍ശനത്തിനായി മനിതിയുടെ രണ്ടാം സംഘവും പമ്പയിലേക്ക് എത്തും. നിലവില്‍ 11 അംഗ സംഘം പമ്പയിലെത്തിയിട്ടുണ്ട്.

ALSO READ: ശബരിമലയില്‍ ആചാര ലംഘനമുണ്ടായാല്‍ നടയടയ്ക്കാന്‍ തന്ത്രിയോട് പന്തളം മുന്‍ കൊട്ടാര പ്രതിനിധികള്‍

ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കാതെ മടങ്ങില്ലെന്ന് മനിതി സംഘം അറിയിച്ചിട്ടുണ്ട്. സുരക്ഷ നല്‍കിയാല്‍ പോകുമെന്നും അതുവരെ ഇവിടെ ഇരിക്കുമെന്നും പൊലീസുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചതായി സെല്‍വി പറഞ്ഞു.

അതേസമയം ഇവരുടെ ഇരുമുടിക്കെട്ട് നിറയ്ക്കാന്‍ പരികര്‍മ്മികള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇവര്‍ സ്വയം കെട്ടുനിറച്ചു. 11 പേരുള്ള സംഘത്തില്‍ ആറ് പേരാണ് ഇരുമുടികെട്ടു നിറച്ചത്.

പൊലീസ് മനിതി സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സ്വാമിയെ ദര്‍ശിക്കാതെ തിരിച്ചു പോകില്ലെന്ന് തങ്ങള്‍ പൊലീസിനെ അറിയിച്ചതായി ശെല്‍വി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദര്‍ശനം നടത്താന്‍ പൊലീസ് സുരക്ഷ നല്‍കണമെന്നു മനീതി സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

സെല്‍വിയടക്കം ആറ് പേരാണ് കെട്ട് നിറച്ച് മല കയറുന്നത്. തമിഴ്‌നാട്ടില്‍ നിന്നും പുറപ്പെട്ട മനിതി കൂട്ടായ്മയിലെ ഒരു സംഘമാണ് പുലര്‍ച്ചെ പമ്പയിലെത്തിയത്. ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കേരളത്തില്‍ പ്രവേശിച്ച സംഘം എരുമേലിയില്‍ പ്രവേശിക്കാതെയാണ് പമ്പയിലെത്തിയത്.

WATCH THIS VIDEO: