പത്തനംത്തിട്ട: ശബരിമല ദര്‍ശനത്തിന് കേരളത്തില്‍ എത്തുന്ന തൃപ്തി ദേശായിക്ക് പൊലീസ് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് വിലയിരുത്തല്‍. എല്ലാ തീര്‍ത്ഥാടകര്‍ക്കും നല്‍കുന്ന സുരക്ഷ അവര്‍ക്കും നല്‍കും. പ്രത്യേക പരിഗണന ഒന്നും തന്നെ നല്‍കില്ല. എന്നാല്‍ സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി നല്‍കിയ കത്തില്‍ പൊലീസ് ഇത് വരെ മറുപടി നല്‍കിയിട്ടില്ല.

ശബരിമലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും സുരക്ഷ ഉറപ്പുവരുത്താനും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇന്ന് ശബരിമല സന്ദര്‍ശിക്കും. നാളെ ശബരിമലനട തുറക്കാനിരിക്കെ പമ്പയും നിലയ്ക്കലും കനത്ത നിരീക്ഷണത്തിലാണ്. കൂടുതല്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരടക്കം കനത്ത സുരക്ഷാ ഉദ്യോഗസ്ഥരെ ഇതിനോടകം പമ്പയില്‍ വിന്യസിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ നിലയ്ക്കലിലേക്ക് വാഹനങ്ങള്‍ കടത്തി വിടുന്നത് ഇലവുങ്കലില്‍ പരിശോധന നടത്തിയ ശേഷം മാത്രമായിരിക്കും.


തൃപ്തി മലചിവിട്ടാന്‍ വന്നാല്‍ വഴി നീളെ നിരന്ന് കിടന്ന് പ്രതിഷേധിക്കും; രാഹുല്‍ ഈശ്വര്‍


എന്നാല്‍ ആറ് വനിതകള്‍ക്കൊപ്പം വെള്ളിയാഴ്ച കേരളത്തിലെത്തുന്ന തനിക്കും സംഘത്തിനും മതിയായ സുരക്ഷ ഒരുക്കണമെന്നും ശനിയാഴ്ച ക്ഷേത്രദര്‍ശനം സാധ്യമാക്കണമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും തൃപ്തി ദേശായി ഇന്നലെ കത്തയച്ചിരുന്നു

ശബരിമലയില്‍ യുവതീപ്രവേശം സംബന്ധിച്ച വിധിയെ സ്വാഗതം ചെയ്ത തൃപ്തി താന്‍ ക്ഷേത്രസന്ദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ എന്നാണ് എത്തുക എന്ന് പറഞ്ഞിരുന്നില്ല.

സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രെയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീകളോടൊപ്പം ഇവര്‍ പ്രവേശിച്ചിരുന്നു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്ക് സ്റ്റേ ഇല്ലെന്ന കോടതിവിധിക്ക് പിന്നാലെയാണ് തൃപ്തിയുടെ പ്രഖ്യാപനം. ജനുവരി 22ന് പുനപരിശോധനാ ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നതുവരെ യുവതികള്‍ക്ക് പ്രവേശിക്കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.


തൃപ്തി ദേശായിയുടെ കത്ത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്


ജനുവരി 22ന് തുറന്ന കോടതിയില്‍ പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാനാണ് കോടതി തീരുമാനം. പുനപരിശോധനാ ഹര്‍ജിയില്‍ തീരുമാനമാകും വരെ അഞ്ചംഗ ബെഞ്ചിന്റെ വിധി നിലനില്‍ക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്.

49 റിവ്യൂ ഹരജികളാണ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്യുടെ ചേംബറിലാണ് ഹരജികള്‍ പരിഗണിച്ചത്.