തിരുവനന്തപുരം: വൃശ്ചികം ഒന്നിന് ശബരിമലയില്‍ വരുമെന്ന് കാണിച്ച് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി നല്‍കിയ കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. പൊലീസിന് കത്ത് നല്‍കിയിട്ടുണ്ടോ എന്ന് അറിയില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

നേരത്തെ കേരളത്തിലെത്തുന്ന തനിക്കും സംഘത്തിനും മതിയായ സുരക്ഷ ഒരുക്കണമെന്നും ശനിയാഴ്ച ക്ഷേത്രദര്‍ശനം സാധ്യമാക്കണമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തയച്ചെന്ന് തൃപ്തി ദേശായി വ്യക്തമാക്കിയിരുന്നു.

ശബരിമലയില്‍ യുവതീപ്രവേശം സംബന്ധിച്ച വിധിയെ സ്വാഗതം ചെയ്ത തൃപ്തി താന്‍ ക്ഷേത്രസന്ദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ എന്നാണ് എത്തുക എന്ന് പറഞ്ഞിരുന്നില്ല. സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രെയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീകളോടൊപ്പം ഇവര്‍ പ്രവേശിച്ചിരുന്നു.

Also Read  “കലക്കവെള്ളത്തില്‍ മീന്‍പിടിക്കരുത്”; ശബരിമല വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കിയതിനെ ചോദ്യം ചെയ്ത ഹരജിക്കെതിരെ ഹൈക്കോടതി

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്ക് സ്റ്റേ ഇല്ലെന്ന കോടതിവിധിക്ക് പിന്നാലെയാണ് തൃപ്തിയുടെ പ്രഖ്യാപനം. ജനുവരി 22ന് പുനപരിശോധനാ ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നതുവരെ യുവതികള്‍ക്ക് പ്രവേശിക്കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

ജനുവരി 22ന് തുറന്ന കോടതിയില്‍ പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാനാണ് കോടതി തീരുമാനം. പുനപരിശോധനാ ഹര്‍ജിയില്‍ തീരുമാനമാകും വരെ അഞ്ചംഗ ബെഞ്ചിന്റെ വിധി നിലനില്‍ക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്.

DoolNews Video