[share]

[] ആലപ്പുഴ: ഷുക്കൂറിന്റെ ആരോപണത്തിനു മറുപടി പറയാന്‍ താന്‍ ആളല്ലെന്ന് ഷാനി മോള്‍ ഉസ്മാന്‍. ഷാനിമോളുടെ തിരഞ്ഞെടുപ്പു പ്രചരണ പ്രവര്‍ത്തനം നിര്‍ജ്ജീവമാണെന്ന ഷുക്കുറിന്റെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു ഷാനി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ പ്രചാരണത്തില്‍ നിന്ന് മാറിനിന്നുവെന്ന് ആരോപിക്കപ്പെട്ട ഷാനിമോള്‍ ഉസ്മാനെതിരെ ഡി.സി.സി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ കെപിസിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

എ.ഐ.സി.സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാനെ ആലപ്പുഴ, വയനാട്, പത്തനംതിട്ട തുടങ്ങിയ സീറ്റുകളില്‍ പരിഗണിക്കപ്പെട്ടിരുന്നെങ്കിലും ഒരിടത്തും സീറ്റ് ലഭിച്ചിരുന്നില്ല. ഇതിനെതിരെ ഷാനിമോള്‍ വിഭാഗം ആലപ്പുഴയില്‍ കെ.സി. വേണുഗോപാലിനെതിരെ പ്രവര്‍ത്തിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഷുക്കൂറിന്റെ ആരോപണം താന്‍ അവഗണിക്കുന്നു. അദ്ദേഹത്തോട് മറുപടി പറയാന്‍ തനിക്കാവില്ല. ഷുക്കൂറിനെപ്പോലെ ആലപ്പുഴ കേന്ദ്രീകരിച്ച് മാത്രമല്ല തന്റെ പ്രചരണമെന്നും കേരളത്തിലുടനീളം താന്‍ പ്രചരണത്തില്‍ പങ്കെടുത്തുവെന്നും ഷാനി മോള്‍ പറയുന്നു.

കേരളത്തിനകത്തും പുറത്തും തനിക്ക് പ്രചരണ ചുമതലയുണ്ടെന്നും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ജോലി ചെയ്താണ് പാര്‍ട്ടിയോടുള്ള കൂറ് കാണിക്കുന്നതെന്നും വേണുഗോപാലിനെ തോല്‍പ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടില്ലെന്നും ഷാനി വ്യക്തമാക്കി.

അതേസമയം ഷാനിമോള്‍ക്ക് ശക്തമായ പിന്തുണയുമായി ഡി.സുഗതന്‍ രംഗത്ത് വന്നിട്ടുണ്ട്. ഷാനിമോളെക്കുറിച്ച് ഇതിനു മുമ്പും ഇപ്പോഴും പരാതിയൊന്നുമുണ്ടായിട്ടില്ലെന്നും ഷുക്കൂറിന്റെ പരാതി അദ്ദേഹത്തിന്റെ മാത്രം വ്യക്തിപരമായ പരാതി മാത്രമാണെന്നും സുഗതന്‍ അഭിപ്രായപ്പെട്ടു.