ന്യൂദല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ കാത്ത് കഴിയുന്ന പ്രതി വിനയ് ശര്‍മയുടെ ഉന്നതതല വൈദ്യസഹായം ആവശ്യപ്പെട്ട് കൊണ്ടുള്ള ഹരജി ദല്‍ഹി പട്യാല ഹൗസ് കോടതി തള്ളി. വിനയ് ശര്‍മയുടെ ഹരജി തള്ളുന്നതിനോടൊപ്പം എല്ലാ കുറ്റവാളികള്‍ക്കും മതിയായ വൈദ്യസഹായം ഉറപ്പാക്കണമെന്ന് തിഹാര്‍ അധികൃതരോട് കോടതി ആവശ്യപ്പെട്ടു.

വിനയ് ശര്‍മ്മയുടെ കൗണ്‍സിലര്‍ എ.പി.സിംഗ് വിനയ് ശര്‍മ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കോടതിയില്‍ ഹരജി നല്‍കിയത്. എന്നാല്‍ വിനയ് ശര്‍മയുടെ ഹരജി തെറ്റാണെന്ന് തീഹാര്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പ്രതിയുടെ മാനസികാരോഗ്യം പൂര്‍ണ തൃപ്തമാണെന്നായിരുന്നു ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചത്. പിന്നാലെയാണ് കോടതി ഹരജി തള്ളിയത്.

ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹ്യൂമണ്‍ ബിഹേവിയറില്‍ ചികിത്സ വേണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.

നിര്‍ഭയ ബലാംത്സംഗക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി വിനയ് ശര്‍മ്മയുടെ അഭിഭാഷകനെതിരെ വിമര്‍ശനവുമായി നിര്‍ഭയയുടെ അമ്മ ആശാദേവി നേരത്തെ രംഗത്തെത്തിയിരുന്നു. വിനയ് ശര്‍മ്മയ്ക്കല്ല അയാളുടെ അഭിഭാഷകനായ എ.പി സിംഗിനാണ് മാനസിക ബുദ്ധിമുട്ടുകളെന്നും അയാള്‍ക്കാണ് വിശ്രമം വേണ്ടതെന്നുമാണ് ആശാ ദേവി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ