2024 ഐ.പി.എല്‍ സീസണ്‍ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മാര്‍ച്ച് 22ന് ചെന്നൈയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവും തമ്മിലാണ് ആദ്യം മത്സരം. എന്നാല്‍ ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു ഫേവറേറ്റ് മാച്ചാണ് മുംബൈയും ഗുജറാത്തും തമ്മിലുള്ളത്. മാര്‍ച്ച് 24ന് രാത്രി 7:30നാണ് മത്സരം.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മുംബൈക്ക് വമ്പന്‍ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. കണങ്കാലിന് പറ്റിയ പരിക്ക് മൂലം ശസ്ത്രക്രിയയ്ക്ക് വിധേയനായ മുംബൈ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് എന്‍.സി.എ ഇതുവരെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. ടീം മാനേജ്‌മെന്റും താരത്തിന്റെ മാച്ച് ഫിറ്റ്‌നസ്സില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇത് തുടര്‍ന്ന് മുംബൈ ടീമിന്റെ കോച്ച് മാര്‍ക്ക് ബൗച്ചര്‍ ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കുകയുണ്ടായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടെന്ന് താരം പറഞ്ഞിരുന്നെങ്കിലും ക്രിക്ക് ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം ഗുജറാത്തിനെതിരെയുള്ള ആദ്യ മത്സരം താരത്തിന് നഷ്ടപ്പെട്ടേക്കാന്‍ സാധ്യത കൂടുതലാണ്.

‘അതിനെക്കുറിച്ചുള്ള അപ്‌ഡേഷനുകള്‍ക്കായിട്ടാണ് ഞങ്ങളും കാത്തിരിക്കുന്നത്, ഞങ്ങളുടെ മെഡിക്കല്‍ ടീം അതെല്ലാം പരിഹരിക്കാനുള്ള ശ്രമത്തിലാണ്,’മാര്‍ക്ക് പത്രസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ നടന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക പരമ്പരയില്‍ ആണ് താരം അവസാനമായി കളിച്ചത്. പരമ്പരയിലെ മൂന്നാം ടി-ട്വന്റിയില്‍ സെഞ്ച്വറി നേടിയെങ്കിലും കണങ്കാലിന് പരിക്കേറ്റ സൂര്യ രണ്ട് ശസ്ത്രക്രിയകള്‍ക്കാണ് വിധേയനാവേണ്ടി വന്നിരുന്നു.

മുംബൈയുടെ ശക്തനായ ബാറ്റര്‍ ആണ് സൂര്യകുമാര്‍ യാദവ്. എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ ഇരു ടീമുകളിലും നിരവധി മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ചിന്തിക്കാവുന്നതാണ്. നിരവധി താരങ്ങളാണ് 2024 ഐ.പി.എല്ലിന് മുന്നോടിയായി പരിക്കിന്റെ പിടിയില്‍ പെട്ടിരിക്കുന്നത്.

 

Content Highlight: Mumbai may miss Suryakumar Yadav in the first match