[]പത്തനംതിട്ട: പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്നവര്‍ക്കേ ഇനി കോണ്‍ഗ്രസില്‍ സ്ഥാനമുള്ളൂ എന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്.

പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കുന്നവര്‍ക്ക് വേണ്ട വിധത്തിലുള്ള അംഗീകാരമോ പരിഗണനയോ ലഭിക്കുന്നില്ലെന്ന ആക്ഷേപം നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പരാതി പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും രാഘവന്‍ മാസ്റ്റര്‍ പറഞ്ഞു.

പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രത്യേക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആദ്യം പാലിക്കേണ്ടത് അച്ചടക്കമാണെന്നും ഒരു പരിധി വരെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മുകുള്‍ വാസ്‌നിക്ക് ഓര്‍മ്മിപ്പിച്ചു.

പാര്‍ട്ടി ഒരു ജനക്കൂട്ടമായാല്‍ അച്ചടക്കം നിലനിര്‍ത്താനാകില്ല. കേരളത്തില്‍ അച്ചടക്കം ഉറപ്പാക്കേണ്ടതുണ്ട്. അച്ചടക്കലംഘനത്തിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ വീടുകയറിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം.

പുതിയ വോട്ടര്‍മാരെ പാര്‍ട്ടിയുമായി ബന്ധപ്പിക്കുകയാണ് പ്രധാന ജോലി. ഇതിനായി പരിശ്രമം ആവശ്യമായി വരും.  79 കോടി യുവജനങ്ങളാണ് പുതിയ വോട്ടര്‍മാരായുള്ളത്. ഇവരെ സ്വാധീനിക്കാന്‍ കഴിയുന്ന സോഷ്യല്‍ മീഡിയകളെ കൂടി പ്രചാരണായുധമാക്കണമെന്നും മുകുള്‍ വാസ്‌നിക് പറഞ്ഞു.

കോണ്‍ഗ്രസിലെ അനൈക്യം മറ്റുള്ളവര്‍ മുതലെടുക്കുന്നുണ്ട്. അതിനുള്ള സാഹചര്യം പരമാവധി കുറയ്ക്കുക വഴി മാത്രമേ പാര്‍ട്ടിക്ക് മുന്നോട്ടുള്ളവ വഴി തുറന്ന് കിട്ടുകയുള്ളൂവെന്നും വാസ്‌നിക് പറഞ്ഞു.