മുംബൈ: ഇന്ത്യ-ആസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ദേശീയ ഗാനത്തിനിടെ മുഹമ്മദ് സിറാജ് കരഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി മുന്‍ താരം മുഹമ്മദ് കൈഫ്. ചില ആളുകളെ ഓര്‍മ്മിപ്പിക്കുന്നതിന് ഈ ചിത്രം സഹായകരമാകുമെന്ന് കൈഫ് പ്രതികരിച്ചു.

‘ചില ആളുകള്‍ ഈ ചിത്രം ഓര്‍മ്മിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം മുഹമ്മദ് സിറാജ് ആണ്, ദേശീയഗാനമെന്നാല്‍ അദ്ദേഹം അര്‍ത്ഥമാക്കുന്നത് ഇങ്ങനെയാണ്’, കൈഫ് പറഞ്ഞു.


മത്സരം തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം മുഴങ്ങിയപ്പോഴാണ് സിറാജ് കണ്ണീരണിഞ്ഞത്. മുഹമ്മദ് സിറാജ് ആസ്‌ട്രേലിയയില്‍ ടീമിനൊപ്പം പരിശീലനത്തിനായിരിക്കുമ്പോള്‍ കഴിഞ്ഞ നവംബറില്‍ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടിരുന്നു.

എന്നാല്‍, ക്വാറന്റീന്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ സിറാജിന് നാട്ടില്‍ പോകാന്‍ സാധിച്ചിരുന്നില്ല. ഇതിനാല്‍ പിതാവിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സിറാജിന് കഴിഞ്ഞില്ല.

പിന്നീട് പിതാവിന്റെ ഏറ്റവും വലിയ സ്വപ്നമാണ് സിറാജ് ഇന്ത്യ-ആസ്‌ട്രേലിയ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ കളിച്ചതിലൂടെ യാഥാര്‍ഥ്യമായതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ പ്രതികരിച്ചിരുന്നു.

അഞ്ച് വിക്കറ്റ് നേടി ആദ്യ ടെസ്റ്റില്‍ തന്നെ സിറാജ് മികച്ച പ്രകടനം നടത്തിയിരുന്നു. ഓസീസിനെ തകര്‍ത്ത് ടെസ്റ്റില്‍ വിജയം നേടാന്‍ സിറാജിന്റെ സാന്നിധ്യവും ഇന്ത്യക്ക് കരുത്തായിരുന്നു.

അതേസമയം ഇന്ത്യക്കെതിരെ സിഡ്‌നി ടെസ്റ്റില്‍ ഓസീസ് ഒന്നാം ദിനം സുരക്ഷിത നിലയിലാണ്. മഴ രസംകൊല്ലിയായെത്തിയ ആദ്യദിനം 55 ഓവറുകള്‍ മാത്രമെറിഞ്ഞപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 166 എന്ന നിലയിലാണ് ആതിഥേയര്‍.

മാര്‍നസ് ലബുഷെയ്‌നും (67) സ്റ്റീവ് സ്മിത്തുമാണ് (31) ക്രീസില്‍. അരങ്ങേറ്റക്കാരന്‍ വില്‍ പുകോവ്‌സ്‌കിയും (62) അര്‍ധ സെഞ്ചുറി നേടി. ഇന്ത്യക്കായി മുഹമ്മദ് സിറാജും നവ്ദീപ് സൈനിയുമാണ് വിക്കറ്റ് വീഴ്ത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Muhammed Siraj National Anthem Emotional Muhammed Kaif