മായ ഒരു പട്ടിയെ വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ അഭിമാനം തോന്നി, അത് ആദ്യം കടിച്ചത് എന്നെയാ: മോഹന്‍ലാല്‍
Malayalam Cinema
മായ ഒരു പട്ടിയെ വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ അഭിമാനം തോന്നി, അത് ആദ്യം കടിച്ചത് എന്നെയാ: മോഹന്‍ലാല്‍
അമര്‍നാഥ് എം.
Wednesday, 5th August 2026, 8:04 am

മക്കളിലേക്ക് തങ്ങളുടെ ഇഷ്ടം അടിച്ചേല്പിക്കാതെ അവരെ സ്വതന്ത്രരായി വളര്‍ത്തുന്നു എന്നാണ് മോഹന്‍ലാലിനെ പലരും വിശേഷിപ്പിക്കുന്നത്. താരകുടുംബത്തിന്റെ യാതൊരു ജാഡകളുമില്ലാത്ത തങ്ങളുടെ ജീവിതം സ്വയം തെരഞ്ഞെടുത്തവരാണ് പ്രണവും വിസ്മയയും. സിനിമക്ക് അപ്പുറം യാത്രകള്‍ക്കും കവിതയെഴുത്തിനുമൊക്കെയാണ് ഇരുവരും പ്രധാന്യം നല്‍കുന്നത്.

മകള്‍ വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്ന തുടക്കം റിലീസിന് തയാറെടുക്കുകയാണ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സിനിമാപേജുകളില്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മോഹന്‍ലാലും കുടുംബവും (പ്രണവ് ഇല്ലാതെ) നല്‍കുന്ന അഭിമുഖങ്ങളാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.

മക്കളുടെ ആഗ്രഹത്തിന് താന്‍ ഒരിക്കലും നോ പറയാറില്ലെന്നും അവരുടെ ഇഷ്ടം എന്താണോ അതിനനുസരിച്ച് ജീവിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. മക്കള്‍ ചെയ്ത എന്തെങ്കിലും കാര്യത്തില്‍ അഭിമാനം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് മോഹന്‍ലാല്‍. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അഭിമാനം തോന്നിയ ഒരുപാട് നിമിഷങ്ങളുണ്ടായിരുന്നു. അതിലൊന്ന് മായ വീട്ടിലേക്ക് ഒരു പട്ടിയെ കൊണ്ടുവന്നപ്പോഴായിരുന്നു. അത് ആദ്യം എന്നെയായിരുന്നു കടിച്ചത്. ഭയങ്കര അബ്യൂസീവായിട്ടുള്ള ഡോഗായിരുന്നു അത്. സ്‌പെയിനില്‍ നിന്നോ മറ്റോ ആണ് അതിനെ കൊണ്ടുവന്നത്. ആരുമായിട്ടും ഇണങ്ങില്ല. ഇപ്പോഴും അങ്ങനെ തന്നെയാണെന്ന് തോന്നുന്നു. ആരോ ഉപേക്ഷിച്ച ഒന്നിനെ മായ അഡോപ്റ്റ് ചെയ്യുകയായിരുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.

 

എന്നാല്‍ മോഹന്‍ലാല്‍ പറഞ്ഞതിനെ വിസ്മയ തിരുത്തി. മോഹന്‍ലാലിനെ നായ കടിക്കാന്‍ പോയതേയുള്ളൂവെന്നും കൊണ്ടുവന്ന സമയത്ത് ആരുമായും ഇണങ്ങിയില്ലെന്നും അവര്‍ പറഞ്ഞു. വീടിന് മുന്നില്‍ ഒരു സമയത്ത് നാലഞ്ച് തെരുവുനായകളെ വിസ്മയ പരിപാലിക്കുമായിരുന്നെന്നും വിസ്മയ പറയുന്നു.

‘ആ നായയെ ആരൊക്കെയോ എന്തൊക്കെയോ ചെയ്തിട്ടുണ്ടായിരുന്നു. അതായത്, അതിനെ ആരും കറക്ടായി കെയര്‍ ചെയ്തിരുന്നില്ല. എന്നിട്ട് ഉപേക്ഷിച്ചപ്പോള്‍ ഒരു ഫാമിലി അതിനെ ഏറ്റെടുത്തു. അവര്‍ അതിനെ മുഴുവന്‍ സമയവും കൂട്ടിലിടുകയായിരുന്നു. അതിന് ശേഷമാണ് ആ ഡോഗിനെ ഞാന്‍ അഡോപ്റ്റ് ചെയ്തത്,’ വിസ്മയ പറഞ്ഞു.

Content Highlight: Mohanlal about an incident happens with Vismaya and her dog

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം