ന്യൂദൽഹി : തങ്ങൾക്ക് ലഭിക്കേണ്ട കാവേരി ജലവിഹിതം കർണാടക അടിയന്തരമായി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.
സംസ്ഥാനത്ത് നിലനിൽക്കുന്ന ഗുരുതരമായ ജലക്ഷാമവും കാർഷിക പ്രതിസന്ധിയും ചൂണ്ടിക്കാട്ടിയാണ് അടിയന്തര ഹരജി നൽകിയത്.
കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ തീരുമാനം പാലിച്ച് സെപ്റ്റംബർ 9 മുതൽ 23 വരെ പ്രതിദിനം 6,000 ക്യൂസെക്സ് വെള്ളം വിട്ടുനൽകാൻ നിർദേശിക്കണമെന്നും, ജൂലൈ 1 മുതൽ സെപ്റ്റംബർ 9 വരെയുള്ള കാലയളവിലെ കുറവ് നികത്തി ആനുപാതിക വിഹിതമായ 16.01 ടി.എം.സി ജലം ബില്ലിഗുണ്ടുലു വഴി ലഭ്യമാക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു.
കാവേരിയെ ആശ്രയിച്ച് കഴിയുന്ന 25 ലക്ഷത്തോളം ഏക്കർ കൃഷിഭൂമിയെയും കർഷകരുടെ ഉപജീവനത്തെയും സംരക്ഷിക്കാൻ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് തമിഴ്‌നാട് വ്യക്തമാക്കി.
മേട്ടൂർ അണക്കെട്ടിൽ നിലവിലുള്ള ജലം പരമാവധി 30 ദിവസത്തേക്ക് മാത്രമേ തികയൂ എന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു. അണക്കെട്ട് വൈകി തുറന്നതിനാൽ കുരുവൈ, സാംബ കൃഷികൾ ഇതിനകം പ്രതിസന്ധിയിലായിരിക്കുകയാണ്.
കോടതിയുടെയും കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെയും ഉത്തരവുകൾ തുടർച്ചയായി ലംഘിക്കുന്ന കർണാടകയുടെ നടപടി മനപൂർവമായ കോടതിയലക്ഷ്യമാണെന്നും, കുടിശ്ശികയായ ജലം സമയബന്ധിതമായി വിട്ടുനൽകിയില്ലെങ്കിൽ സംസ്ഥാനത്തെ ജലവിതരണം പൂർണമായും തകരുമെന്നും ഹരജിയിൽ മുന്നറിയിപ്പ് നൽകുന്നു.
Content Highlight:Cauvery Water: Karnataka Not Releasing Tamil Nadu’s Share; Tamil Nadu Approaches Supreme Court
