പുനലൂര്‍: പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച ആളെ തിരിച്ചറിഞ്ഞു. നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് യുവതിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത്. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ രാവിലെ പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. ചെങ്ങന്നൂരില്‍ ജോലിക്ക് പോകുവാന്‍ വേണ്ടി മുളന്തുരുത്തിയില്‍നിന്ന് ട്രെയിന്‍ കയറിയതായിരുന്നു യുവതി.

ട്രെയിന്‍ കാഞ്ഞിരമറ്റം പിന്നിട്ടതിനു പിറകെ ഇയാള്‍ യുവതിക്കരികില്‍ എത്തുകയും സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കുത്തുമെന്നു ഭീഷണിപ്പെടുത്തി മാലയും വളയും ഊരിവാങ്ങുകയുമായിരുന്നു. വീണ്ടും ആക്രമണത്തിന് ശ്രമിക്കുന്നതിനിടെ യുവതി ഡോര്‍ തുറന്നു പുറത്തേക്കുചാടുകയായിരുന്നു.

പരിക്കേറ്റ യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തിലാണുള്ളത്. പ്രതിയുടെ ചിത്രം യുവതി തിരിച്ചറിഞ്ഞതോടെയാണ് പ്രതിയെ സംബന്ധിച്ച വ്യക്തത പൊലീസിന് ലഭിച്ചത്.

ബാബുക്കുട്ടന്‍ ആര്‍.പി.എഫിന്റെ പ്രതിപ്പട്ടികയില്‍ ഉള്ളയാളാണ് എന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ചെങ്ങന്നൂരില്‍ സ്‌കൂളില്‍ ജീവനക്കാരിയാണ് യുവതി. സംഭവസമയത്ത് യുവതി മാത്രമായിരുന്നു കംപാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്നത്. യുവതി ഒറ്റയ്ക്കാണെന്ന് കണ്ടതോടെ ട്രെയിനിലെ മറ്റൊരു കമ്പാര്‍ട്ട്‌മെന്റിലായിരുന്ന ഇയാള്‍ യുവതി സഞ്ചരിച്ച കംപാര്‍ട്‌മെന്റില്‍ എത്തുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Man attacked woman on the-punalur passenger train has been identified