മുസ്ലിം സമൂഹത്തെ പ്രീണിപ്പിക്കാന്‍ മമത ബാനര്‍ജി ശ്രമിക്കുകയാണെന്ന ബിജെപി ആരോപണത്തോട് പ്രതികരിച്ച് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ഇനിയും നൂറ് ഇഫ്താര്‍ സംഗമങ്ങളില്‍ പങ്കെടുക്കുമെന്നാണ് മമതയുടെ പ്രതികരണം.

കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഈ മാസമൊടുവില്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമത്തിലേക്ക് മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ചു കൊണ്ടായിരുന്നു മമതയുടെ പ്രതികരണം.

ഞാന്‍ ഇനിയും ഇഫ്താര്‍ സംഗമത്തിന് പോവും. നിങ്ങളും വരണം. ഞാന്‍ മുസ്‌ലിംങ്ങളെ പ്രീണിപ്പിക്കുകയാണോ?, അല്ല. ഇനിയും നൂറ് ഇഫ്താര്‍ സംഗമത്തിന് ഞാന്‍ പങ്കെടുക്കും. നിങ്ങള്‍ക്കൊരു പശു പാല് തരുന്നുവെങ്കില്‍ നിങ്ങള്‍ അതിന്റെ ചവിട്ട് കൊള്ളാനും തയ്യാറാവേണ്ടതുണ്ട്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ച സീറ്റുകളുടെ എണ്ണം കുറഞ്ഞിരുന്നു. 2014ല്‍ ഉണ്ടായിരുന്ന 34 സീറ്റുകള്‍ ഇത്തവണ 22 സീറ്റായി ചുരുങ്ങിയിരുന്നു. 2 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ അത് 18 സീറ്റുകളായി ഉയര്‍ത്തിയിരുന്നു.