കോഴിക്കോട്: ഫാറൂഖ് ട്രെയിംനിംഗ് കോളേജില്‍ പെണ്‍കുട്ടികളെ അധിക്ഷേപിച്ച അധ്യാപകനെതിരെ സംസാരിച്ച മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിനെതിരെ ഫേസ്ബുക്കില്‍ ലീഗ് പ്രവര്‍ത്തകര്‍. ഫിറോസിന്റെ നിലപാട് തെറ്റാണെന്നും ലീഗിന്റെ ലേബലില്‍ ഇത്തരം പ്രസ്താവനകള്‍ വേണ്ടെന്നുമാണ് ലീഗ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റുകളായിടുന്നത്.

ഫാറൂഖ് ട്രെയ്‌നിംഗ് കോളേജിലെ ഒരധ്യാപകന്‍ പ്രസംഗത്തിനിടയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അശ്ലീലവും അധ്യാപക പദവിയെ കളങ്കപ്പെടുത്തുന്നതും സഭ്യതക്ക് നിരക്കാത്തതുമാണെന്നുമായിരുന്നു ഫിറോസ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ തന്റെ നിലപാട് വ്യക്തമാക്കി ഫിറോസ് വീണ്ടും ഒരു കുറിപ്പ് കൂടി പോസ്റ്റ് ചെയ്തിരുന്നു.


Related: അധ്യാപകന്റെ പരാമര്‍ശം തികഞ്ഞ അശ്ലീലം; ഫാറൂഖ് കോളെജിനെ വെറുതെ വിടുക; പ്രതികരണവുമായി പി.കെ ഫിറോസ്


വത്തക്ക പ്രയോഗം അത് മാറിനെ കുറിച്ചല്ല ശരീരത്തിന്റെ ഏത് ഭാഗത്തെ കുറിച്ചാണെങ്കിലും ഒരധ്യാപകന്‍ തന്റെ കുട്ടികളെ കുറിച്ച് മറ്റൊരിടത്ത് പറയാന്‍ പാടില്ലാത്തതാണെന്നും അത് ഫാറൂഖ് കോളേജിലെ മുഴുവന്‍ പെണ്‍കുട്ടികളെയും അപമാനിക്കുന്നതിന് തുല്യമാണെന്നും ഫിറോസ് വ്യക്തമാക്കി.


Related: ഇത് കേള്‍ക്കുന്ന പെണ്‍കുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ ?; ഫാറൂഖ് കോളേജ് വിഷയത്തില്‍ വിശദീകരണവുമായി പി.കെ ഫിറോസ്


എന്നാല്‍ ഫിറോസിന്റെ നിലപാടിനെതിരെ ലീഗ് പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ലീഗിന്റെ ലേബലില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നും ലീഗ് നേതാവായി നിങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്നുമുള്ള കമന്റുകളാണ് ഫിറോസിന്റെ പോസ്റ്റിന് കീഴില്‍.

“പ്ലീസ് ദയവ് ചെയ്ത് ഇനി ഈ വിഷയത്തില്‍ അഭിപ്രായം പറയരുത് . നേതാക്കള്‍ ഇജാതി പോസ്റ്റ് ഇടുന്നത് അണികള്‍ക്ക് ബുദ്ധിമുട്ട് ആണ്. ഊളത്തരം പറയുമ്പോ ന്യായീകരിക്കാന്‍ സഖാക്കള്‍ അല്ല നമ്മള്‍ ,തെറ്റ് കണ്ടാല്‍ പറയും അത് ഏത് കൊമ്പത്തെ നേതാവ് ആണേലും. ഇച്ചിരി സെക്കുലര്‍ ആയിക്കോളൂ അള്‍ട്രാ സെക്കുലര്‍ ആവണ്ടാ” – എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.