അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20 മത്സരം അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ 13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്. ക്രീസിലുള്ളത് ഡാര്‍വിഷ് റസൂലിയും (16) അസ്മത്തുള്ള ഒമര്‍സായിയുമാണ് (11).

ഇന്നിങ്‌സിലെ ആദ്യ ഓവര്‍ എറിയാനെത്തിയത് ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ സാക്ഷാല്‍ ജസ്പ്രീത് ബുംറയാണ്. ആദ്യ ഓവര്‍ തന്നെ മെയ്ഡനാക്കിയാണ് ബുംറ വരവറിയിച്ചത്. ഇതോടെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ബുംറ. അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവറുകള്‍ സ്വന്തമാക്കുന്ന ബൗളറാകാനാണ് ബുംറയ്ക്ക് സാധിച്ചത് (ഫുള്‍മെമ്പര്‍ ടീം). ഈ നേട്ടത്തില്‍ സിംബാബ്‌വേയുടെ റിച്ചാര്‍ഡ് എന്‍ഗരാവയെയാണ് ബുംറ മറികടന്നത്.

ടി-20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞവര്‍
(ഫുള്‍ മെമ്പര്‍ ടീമുകള്‍)

ജസ്പ്രീത് ബുംറ (ഇന്ത്യ) – 13*

റിച്ചാര്‍ഡ് എന്‍ഗരാവ (സിംബാബ്‌വേ) – 12

ഭുവനേശ്വര്‍ കുമാര്‍ (ഇന്ത്യ) – 10

ബ്ലെസ്സിങ് മുസാരബാനി (സിംബാബ്‌വേ) – 9

അതേസമയം അഫ്ഗാന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയാണ് ഓപ്പണറു ക്യാപ്റ്റനുമായ ഇബ്രാഹിം സദ്രാന്‍ മടങ്ങിയത്. ആറ് ഫോര്‍ ഉള്‍പ്പെടെ 33 പന്തില്‍ 37 റണ്‍സാണ് താരം നേടിയത്. നിതീഷ് കുമാര്‍ റെഡ്ഡിക്കാണ് വിക്കറ്റ്. റഹ്‌മാനുള്ള ഗുര്‍ബാസിനെ പൂജ്യം റണ്‍സിന് മടക്കി അര്‍ഷ്ദീപ് സിങ്ങും തിളങ്ങി. സെദ്ദിഖുള്ള അടല്‍ 12 റണ്‍സും ഗുല്‍ബാദിന്‍ നായിബ് 10 റണ്‍സുമാണ് അക്കൗണ്ടിലാക്കിയത്.

അതേസമയം ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ വരുണ്‍ ചക്രവര്‍ത്തിക് പകരം സ്പിന്നര്‍ രവി ബിഷ്‌ണോയിക്കാണ് അവസരം ലഭിച്ചത്. മറ്റ് മാറ്റങ്ങളൊന്നും ഇന്ത്യ വരുത്തിയിട്ടില്ല.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), സിദിഖുള്ള അടല്‍, ഗുല്‍ബാദിന്‍ നായിബ്, ദാര്‍വിഷ് റസൂലി, അസ്മത്തുള്ള ഒമര്‍സായി, മുഹമ്മദ് നബി, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുജീബ് ഉര്‍ റഹ്‌മാന്‍, ഫസല്‍ഹഖ് ഫാറൂഖി.

Content Highlight: Jasprit Bumrah In Great Record Achievement In T-20 Maiden Overs