ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടരുകയാണ്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയാണ് നിര്‍ണായകമായ സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്.

ആദ്യ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 2-1ന് പിന്നില്‍ നില്‍ക്കുന്ന ഇന്ത്യയെ സംബന്ധിച്ച് പരമ്പര നഷ്ടപ്പെടാതെ കാക്കാന്‍ വിജയം അനിവാര്യമാണ്. അതേസമയം, സിഡ്നിയില്‍ സമനില നേടിയാല്‍ പോലും ഓസ്ട്രേലിയക്ക് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കാന്‍ സാധിക്കും.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 185 റണ്‍സിന് പുറത്തായി. ടോപ് ഓര്‍ഡര്‍ വീണ്ടും നിരാശപ്പെടുത്തിയ മത്സരത്തില്‍ 40 റണ്‍സടിച്ച റിഷബ് പന്താണ് ടോപ് സ്‌കോറര്‍.

രവീന്ദ്ര ജഡേജ 95 പന്ത് നേരിട്ട് 26 റണ്‍സിന് പുറത്തായപ്പോള്‍ 22 റണ്‍സുമായി ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാണ് മത്സരത്തില്‍ ടീമിന്റെ മൂന്നാമത് മികച്ച റണ്‍ വേട്ടക്കാരനായത്. മൂന്ന് ഫോറും ഒരു സിക്സറും ഉള്‍പ്പെടെയാണ് ബുംറ റണ്ണടിച്ചുകൂട്ടിയത്. റിഷബ് പന്തിന് പുറമെ ഇന്ത്യന്‍ നിരയില്‍ സിക്‌സര്‍ നേടിയ ഏക താരവും ബുംറ തന്നെയാണ്.

ഈ സിക്‌സറിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ബുംറയെ തേടിയെത്തി. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇംഗ്ലണ്ട്/ ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരെ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ് ബുംറ.

അഞ്ച് സിക്‌സറുകളാണ് ഇവര്‍ക്കെതിരെ ബുംറയുടെ ബാറ്റില്‍ നിന്നും പിറവിയെടുത്തത്. ആറ് സിക്‌സറുമായി മുന്‍ നായകന്‍ എം.എസ്. ധോണിയാണ് പട്ടികയില്‍ ഒന്നാമന്‍.

റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഓസ്‌ട്രേലിയ/ ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍

(താരം – സിക്‌സര്‍ എന്നീ ക്രമത്തില്‍)

എം.എസ്. ധോണി – 6

ജസ്പ്രീത് ബുംറ – 5*

സൗരവ് ഗാംഗുലി – 3

വിരാട് കോഹ്‌ലി – 3

മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി – 3

ആദ്യ ദിനം ബാറ്റിങ്ങില്‍ മാത്രമല്ല, രണ്ടാം ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തി താരം കരുത്തുകാട്ടി. സാം കോണ്‍സ്റ്റസിന്റെ സ്ലെഡ്ജിങ്ങിന് പിന്നാലെ ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ് വീഴ്ത്തിയാണ് ബുംറ ആദ്യ ദിനം അവസാനിപ്പിച്ചത്. പത്ത് പന്തില്‍ രണ്ട് റണ്‍സ് നേടി നില്‍ക്കവെ കെ.എല്‍. രാഹുലിന് ക്യാച്ച് നല്‍കിയായിരുന്നു ഖവാജയുടെ മടക്കം.

അടുത്ത ദിവസങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത് ഓസ്ട്രേലിയയെ തളച്ചിടുക എന്ന ലക്ഷ്യം തന്നെയായിരിക്കും ഇന്ത്യയ്ക്കുണ്ടാവുക. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി കൈവിടാതിരിക്കാന്‍ ഇന്ത്യയ്ക്ക് സിഡ്നിയിലെ പിങ്ക് ടെസ്റ്റ് വിജയിച്ചേ മതിയാകൂ.

 

Content Highlight: Jaspreet Bumrah need just one sixer to equal MS Dhoni’s record of Indian Captains with Most 6s in AUS/ENG Test matches