കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തന്റെ പിതാവ് കെ. കരുണാകരന്റെ നീതിക്ക് വേണ്ടി ഏതറ്റം വരേയും പോകുമെന്ന് മകള്‍ പത്മജ വേണുഗോപാല്‍. ചാരക്കേസ് സംബന്ധിച്ച് കെ. മുരളീധരന്റെ  പരാതിയില്‍ നിശബ്ദത പാലിക്കേണ്ടത് ചിലരുടെ ആവശ്യമാണെന്നും പത്മജ പറഞ്ഞു.[]

ഇന്ത്യാവിഷന്റെ “മുഖാമുഖം” പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പത്മജ.

ചാരക്കേസ് വിഷയത്തില്‍ തങ്ങള്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ നിന്നും വലിയ പിന്തുണ ലഭിക്കുന്നില്ലെന്നും പത്മജ പറഞ്ഞു. നീതി ലഭിക്കാന്‍ മുരളീധരനൊപ്പം ഏതറ്റം വരേയും പോകും.

വ്യക്തിപരമായി തങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവര്‍ പരസ്യമായി അതിന് തയ്യാറാവുന്നില്ലെന്നും സ്ഥാനങ്ങള്‍ നഷ്ടപ്പെടാന്‍ അവര്‍ ആഗ്രഹിക്കാത്തത് സ്വാഭാവികമാണെന്നും പത്മജ പറഞ്ഞു.

14 വര്‍ഷമായി പാര്‍ട്ടി ഭാരവാഹിത്വം വഹിച്ച തനിക്ക് അര്‍ഹിച്ച സ്ഥാനം ലഭിച്ചില്ല. കരുണാകരന് ഒപ്പം നിന്നവര്‍ക്ക് ന്യായമായ സ്ഥാനം ലഭിക്കാനാണ് പുന:സംഘടനയില്‍ താന്‍ ആവശ്യങ്ങള്‍ ഉന്നയിച്ചതെന്നും പുന:സംഘടനയുമായി ബന്ധപ്പെട്ട് ഹൈക്കമാന്റ് കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ഐ ഗ്രൂപ്പ് വിട്ട് മുരളീധരനൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നില്ല. കുടുംബവും രാഷ്ട്രീയവും രണ്ടായിട്ടാണ് കാണുന്നതെന്നും പത്മജ പറഞ്ഞു.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിനും പങ്കുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കെ.മുരളീധരന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ മുന്‍പ്രധാനമന്ത്രി പി.വി.നരസിംഹറാവുവാണെന്നാണ് മുരളീധരന്‍ പഞ്ഞത്.