ന്യൂദല്‍ഹി: ഇന്ത്യയും ഇറാനും ഒമ്പത് കരാറുകളില്‍ ഒപ്പുവെച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദിയും മൂന്നു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും ശനിയാഴ്ച്ച നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് സുരക്ഷ, വൈദ്യുതി, വ്യാപാരം എന്നിങ്ങനെ വിവിധ മേഖലകളിലായി കരാറുകളില്‍ ഒപ്പുവെച്ചത്.

ഛബാര്‍ തുറമുഖത്തിന്റെ ഒരു ഭാഗം ഇന്ത്യക്ക് പാട്ടത്തിന് നല്‍കുന്നതിനായുള്ള കരാറാണ് ഇവയില്‍ പ്രധാനം. ഛബാര്‍ തുറമുഖം ഒന്നര വര്‍ഷത്തേക്കാണ് പാട്ടത്തിന് നല്‍കുക. അഫ്ഗാനിസ്ഥാന്‍, മധ്യ ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യയുടെ സഞ്ചാരം കൂടുതല്‍ എളുപ്പമാക്കുന്ന “സുവര്‍ണ കവാട”മാണ് ഛബാര്‍ എന്ന് നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.

ഭീകര പ്രവര്‍ത്തനം, സൈബര്‍ ക്രൈം, മയക്കുമരുന്ന് കടത്ത് തുടങ്ങി വിവിധ വിഷയങ്ങളില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തി. അഫ്ഗാനിസ്ഥാനില്‍ സമാധാനം നില നില്‍ക്കേണ്ടത് മേഖലയുടെ സുരക്ഷിതത്വത്തിന് അനിവാര്യമാണെന്നും അവര്‍ വ്യക്തമാക്കി.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും ഹസന്‍ റൂഹാനി കൂടിക്കാഴ്ച നടത്തി. 2013ല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം റൂഹാനി നടത്തുന്ന ആദ്യ ഇന്ത്യാസന്ദര്‍ശനമാണിത്.