കൊച്ചി :മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെ ഹരജിയില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി.

കുഞ്ഞാലി മരയ്ക്കാരുടെ പിന്മുറക്കാരിയായ കൊയിലാണ്ടി നടുവത്തൂര്‍ സ്വദേശിനി മുഫീദ അറാഫത്ത് മരക്കാറാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. ചിത്രം അടുത്തമാസം 26 ന് റിലീസ് ചെയ്യാനിരിക്കെയാണ് ഹരജി.

ഹരജി പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ച്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം ചിത്രത്തില്‍ അനാവശ്യമായി കത്രിക വെക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി.

ചിത്രം കുടുംബത്തെയും മരക്കാറിനെയും അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും ചിത്രത്തില്‍ മരക്കാറുടെ ജീവിതത്തെ വളച്ചൊടിച്ചിരിക്കുവാണെന്നുമാണ് ഹരജിയില്‍ പറയുന്നത്.

സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കിയാല്‍ മതവിദ്വേഷം ഉണ്ടാകുമെന്നും സമുദായ സൗഹാര്‍ദം ഇതുവഴി തകരുമെന്നും ഇത് ക്രമസമാധാന പ്രശ്‌നത്തിന് വഴിവെക്കുകയും ചെയ്യുമെന്നും പരാതിക്കാരിയുടെ ഹരജിയില്‍ പറയുന്നുണ്ട്. നേരത്തെ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ നടപടി ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

കുഞ്ഞാലി മരക്കാരായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.മലയാള സിനിമയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്.

ഇനിയെങ്കിലും പ്രതികരിച്ചില്ലെങ്കില്‍, ഒരു മനുഷ്യനു വാസയോഗ്യമായ ഒരു ഭൂപ്രദേശമെങ്കിലും ബാക്കിയുണ്ടാവുമോ എന്നു സംശയമാണ് ; ദല്‍ഹി അക്രമത്തില്‍ പ്രതിഷേധവുമായി സിനിമാ പാരഡൈസോ ക്ലബ്ബ്
വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

DoolNews Video