മുംബൈ: ദിപിക പദുകോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പത്മാവതിയുടെ പോസ്റ്ററിന്റെ രംഗോലി നശിപ്പിച്ച സംഭവത്തില്‍ അഞ്ചു പേര്‍ പിടിയില്‍. സംഘത്തില്‍ നാലു പേര്‍ രജ്പുത് കര്‍ണി സേനയിലെ അംഗങ്ങളും ഒരാള്‍ വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകനുമാണ്.

വീഡിയോയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ഇനിയും ആളുകളെ പിടികൂടാനുണ്ടെന്നും സൂറത്ത് പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദിപിക പദുകോണ്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. “എത്രകാലമാണ് ഇത് തുടരുക ? നിയമത്തെ കൈയിലെടുത്തുകൊണ്ട് ഞങ്ങളുടെ അഭിപ്രായ സ്വതന്ത്ര്യത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും നിരന്തരമായി ആക്രമിക്കാന്‍ ആരാണ് അവര്‍ക്ക് അനുമതി കൊടുക്കുന്നത് ? ഇത് ഉടനടി തന്നെ അവസാനിപ്പിക്കുകയും നടപടി സ്വീകരിക്കുകയും വേണം”. എന്നായിരുന്നു ദിപിക ട്വീറ്റില്‍ പറഞ്ഞത്.


Also Read: ബുള്‍ഷിറ്റ്! രാഹുല്‍ ഈശ്വര്‍ പൊട്ടനെന്ന് ടി.ജി മോഹന്‍ദാസ്; മോഹന്‍ദാസ് വര്‍ഗീയ വാദിയാണെന്ന് രാഹുല്‍; ചാനല്‍ ചര്‍ച്ചയില്‍ തമ്മിലടിച്ച് ഇരുവരും; വീഡിയോ


കഴിഞ്ഞദിവസമായിരുന്നു ജയ് ശ്രീറാം വിളിയോടെ രംഗോലിക്കെതിരെ ഒരുസംഘം ആളുകള്‍ അക്രമം നടത്തിയത്. 48 മണിക്കൂറെടുത്ത് താന്‍ വരച്ച കോലം ചിലയാളുകള്‍ എത്തി മായ്ച്ചുകളയുകയായിരുന്നെന്നും ജയ് ശ്രീരാം എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു അവരുടെ പ്രതിഷേധമെന്നും രംഗോലി നിര്‍മിച്ച കരണ്‍ പറഞ്ഞിരുന്നു.

നേരത്തെ പദ്മാവതി ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തിറക്കിയതിന് പിന്നാലെ രജ്പുത് കര്‍ണിസേന പ്രവര്‍ത്തര്‍ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് തങ്ങള്‍ തടയുമെന്നും ഇവര്‍ ഭീഷണിമുഴക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയായിരുന്നു രംഗോലിക്കെതിരായ അക്രമണം.