ജീവന്‍ രക്ഷിക്കാന്‍ ഹിന്ദുവാണെന്ന് പറയുന്നത് പാപമായി തോന്നി: ഈ രാജ്യം മുസ്‌ലിങ്ങളുടെത് കൂടിയല്ലേ: ബംഗാളില്‍ മുസ്‌ലിമാണെന്ന് തെറ്റിദ്ധരിച്ച് നാടക പ്രവര്‍ത്തകന് ഹിന്ദുത്വ മര്‍ദനം
India
ജീവന്‍ രക്ഷിക്കാന്‍ ഹിന്ദുവാണെന്ന് പറയുന്നത് പാപമായി തോന്നി: ഈ രാജ്യം മുസ്‌ലിങ്ങളുടെത് കൂടിയല്ലേ: ബംഗാളില്‍ മുസ്‌ലിമാണെന്ന് തെറ്റിദ്ധരിച്ച് നാടക പ്രവര്‍ത്തകന് ഹിന്ദുത്വ മര്‍ദനം
നിഷാന. വി.വി
Friday, 7th August 2026, 2:48 pm

കൊല്‍ക്കത്ത: മുസ്‌ലിമാണെന്ന് സംശയിച്ച് വെസ്റ്റ് ബംഗാളില്‍ നാടക പ്രവര്‍ത്തകന് ക്രൂരമര്‍ദനം.
ബംഗാളിലെ 24 നോര്‍ത്ത് പര്‍ഗനാസ് ജില്ലയില്‍ ശ്യാംനഗര്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്ത് വെച്ചായിരുന്നു ശുഭങ്കര്‍ ദാസ് ശര്‍മ എന്ന നാടക പ്രവര്‍ത്തകനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചത്.

കറുത്ത കുര്‍ത്തയും പൈജാമയും ധരിച്ചിരുന്നത് കണ്ട് മുസ്‌ലിം ആണെന്ന് തെറ്റിദ്ധരിച്ചായിരുന്നു മര്‍ദനം. കൊല്‍ക്കത്തയിലെ നാടക അവതരണത്തിന് ശേഷം ലെനിന്‍ നഗറിലുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശുഭങ്കര്‍ ദാസ്. രണ്ട് ദിവസത്തോളം താന്‍ അതിന്റെ ആഘാതത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ വീര്‍ത്ത മുഖം പങ്കുവെച്ച് കൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ദാസ് മര്‍ദനത്തിന്റെ വിവരം പുറത്തറിയിച്ചത്.

നീ മുസ്‌ലിമാണോ എന്ന് ചോദിച്ച് കൊണ്ട് ജയ്ശ്രീറാം വിളികളോടെയായിരുന്നു നാല് യുവാക്കളുടെ സംഘം തന്നെ അക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

‘സത്യം പറഞ്ഞാല്‍ ആ ചോദ്യത്തിന്റെ ധാര്‍ഷ്ട്യം കണ്ട് ഞാന്‍ അന്തം വിട്ട് പോയി. എന്‍.എസ്.ജി കമാന്‍ഡോകളും കറുത്ത വസ്ത്രമാണ് ധരിക്കുന്നത്. അവരും മുസ്‌ലിങ്ങളാണോ എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. ആ ഒരു നിമിഷം എന്റെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടി മാത്രം ഞാന്‍ ഹിന്ദുവാണെന്ന് പറയുന്നത് പാപമാണെന്ന് എനിക്ക് തോന്നി. അത് അവരുടെ ഭീഷണികള്‍ക്ക് മുന്നില്‍ കീഴടങ്ങുന്നതിന് തുല്യമാവുമായിരുന്നു. അക്രമികളില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി മാത്രം ഞാന്‍ മുസ്‌ലിമല്ലെന്ന് പറയില്ലെന്ന് ഞാന്‍ ഉറപ്പിച്ചു,’ ദാസ് പറഞ്ഞു.

ഞാന്‍ മുസ്‌ലിമാണെങ്കില്‍ എന്താണെന്നും ഈ രാജ്യം മുസ് ലിങ്ങളുടെത് കൂടിയല്ലേയെന്നും താന്‍ ചോദിച്ചതോടെ അക്രമികള്‍ ജയ്ശ്രീറാം വിളികളോടെ ക്രൂരമായി മര്‍ദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ കര്‍ണപടം തകരുകയും വാരിയെല്ലുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സംഭവത്തില്‍ അന്വേഷണം നടത്തി വരുകയാണെന്ന് നോവപ്പാറ പൊലീസ് പറഞ്ഞു. ഭരണകക്ഷിയായ ബി.ജെ.പിയുടെ അണികളാണ് അക്രമത്തിന് പിന്നിലെന്ന് വ്യക്തമാണെന്നും നിമയമപരമായി മുന്നോട്ട് പോവുന്നതിനൊപ്പം പ്രതിഷേധം സംഘടിപ്പിക്കുമെന്നും നാടക പ്രവര്‍ത്തകനായ ജോയ് രാജ് ഭട്ടാചാര്യ പ്രതികരിച്ചു.

Content Highlight: “Felt it was a sin to claim I was Hindu just to save my life; isn’t this country for Muslims too?” — Theatre artist assaulted by Hindutva group in Bengal after being mistaken for a Muslim.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.