ന്യൂസിലാന്‍ഡ്: പള്ളികളില്‍ വെടിവെയ്പ് നടത്തിയ അക്രമിയായ ബ്രെന്റണ്‍ ടാരന്റ് പുറത്തു വിട്ട വീഡിയോ 4000 പേര്‍ കണ്ടുവെന്ന് ഫേസ്ബുക്ക്. ഫേസ്ബുക്കില്‍ നിന്ന് വീഡിയോ നീക്കം ചെയ്യുന്നതിന് മുമ്പ് കണ്ടവരുടെ കണക്കുകളാണിത്.

17 മിനുട്ടാണ് അക്രമി വെടിവെയ്പ് ലൈവായി കാണിച്ചത്. 200ല്‍ താഴെ പേരാണ് ലൈവായി കണ്ടത്. വീഡിയോ അവസാനിച്ച് 12 മിനുട്ടിന് ശേഷമാണ് ആദ്യ റിപ്പോര്‍ട്ടിങ് വന്നതെന്നും ഫേസ്ബുക്ക് പറയുന്നു.

എന്നാല്‍ വലതുപക്ഷ സൈറ്റായ 8chan വീഡിയോയുടെ പകര്‍പ്പ് അപ്‌ലോഡ് ചെയ്തതായി ഫേസ്ബുക്ക് പറയുന്നു.

സംഭവം നടന്ന് 24 മണിക്കൂറിനകം 1.2 മില്ല്യണ്‍ വീഡിയോ പകര്‍പ്പുകള്‍ അപ്‌ലോഡ് ചെയ്യമ്പോള്‍ തന്നെ തടഞ്ഞുവെന്നും 300000 കോപ്പികള്‍ നീക്കം ചെയ്തുവെന്നും ഫേസ്ബുക്ക് അവകാശപ്പെടുന്നു.

ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ന്യൂസിലാന്‍ഡ് അധികൃതര്‍ സോഷ്യല്‍മീഡിയ വെബ്‌സൈറ്റുകളോട് ആവശ്യപ്പെട്ടിരുന്നു. ന്യൂസിലാന്‍ഡ് പൊലീസ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്.

അതേസമയം ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രദര്‍ശിപ്പിച്ച തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്റെ നടപടി വിവാദമായിരുന്നു. ബ്രെന്റണ്‍ ടാരന്റിന്റെ മാനിഫെസ്റ്റോയും എര്‍ദോഗാന്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. എന്നാല്‍ അദ്ദേഹത്തിന്റെ നടപടിയെ ന്യൂസിലാന്‍ഡ് വിമര്‍ശിച്ചിരുന്നു.