ന്യൂദല്‍ഹി: എന്‍.ഡി.എയ്ക്ക് ഭൂരിപക്ഷം പ്രവചിച്ചുകൊണ്ടുള്ള വിവിധ എക്‌സിറ്റ് പോള്‍ സര്‍വേകളെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി.

സ്റ്റോക്ക് മാര്‍ക്കറ്റിന് ഉണര്‍വേകാന്‍ വേണ്ടിയാണ് ഇത്തരമൊരു എക്‌സിറ്റ് പോള്‍ തയ്യാറാക്കിയതെന്നും പ്രതിപക്ഷ ഐക്യം തകര്‍ക്കുക എന്നൊരു ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ടെന്നും വീരപ്പ മൊയ്‌ലി പറ്ഞ്ഞു.

യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവന്നത്. മാത്രമല്ല എക്‌സിറ്റ് പോളുകള്‍ പുറത്തുവിട്ട പല ഏജന്‍സികളും അതില്‍ തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

എക്‌സിറ്റ് പോളുകള്‍ കൊണ്ടൊന്നും പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കാനാവില്ല. കൃത്യമായ ഭൂരിപക്ഷത്തോടെ പ്രതിപക്ഷം വിജയിച്ചിരിക്കും- മൊയ്‌ലി പറഞ്ഞു.

വിപണി കുതിച്ചതോടെ നാലര കോടി മുതല്‍ അഞ്ച് കോടി വരെയാണ് നിക്ഷേപകര്‍ക്ക് നേട്ടമുണ്ടായതെന്നും മൊയ്‌ലി പറഞ്ഞു.

എന്‍.ഡി.എയ്ക്ക് അനുകൂലമായ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 1100 ഓളം പോയിന്റ് കുതിച്ചുയര്‍ന്നു. സെന്‍സെക്‌സ് 1,133 പോയിന്റ് ഉയര്‍ന്ന് 39000ത്തിലും നിഫ്റ്റി 336 പോയിന്റ് നേട്ടത്തില്‍ 11,743ലുമാണ് വ്യാപാരം എത്തിയത്.

യെസ് ബാങ്ക്, മാരുതി, എസ്.ബി.ഐ, എല്‍റ്റി, റിലയന്‍സ്, ഇന്റസന്റ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഐ.സി.ഐ.സി.ഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, ടാറ്റ മോട്ടോര്‍സ്, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, എച്ചഡിഎഫ്‌സി, വേദാന്ത, ഒ.എന്‍.ജി.സി, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോപ്, ഏഷ്യന്‍ പെയിന്റ്‌സ്, ബാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ്, കൊടക് ബാങ്ക്, ഐടിസി എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.

എന്നാല്‍ നിലവിലത്തെ ഉയര്‍ച്ച താത്കാലികമാണെന്നും വ്യാഴാഴ്ച്ച തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതോടെ മാറ്റമുണ്ടാകാമെന്നും വിപണി വിദഗ്ധര്‍ പ്രവചിച്ചിരുന്നു.