താന്‍ എന്ത് അഭിനയിക്കണമെന്നത് മോഹന്‍ലാലിന്റെ ചോയ്‌സാണെന്ന് സിബി മലയില്‍. മോഹന്‍ലാലിനെ ഒരു താരമെന്ന നിലയില്‍ ഉപയോഗിക്കുന്നതില്‍ കുറവ് വന്നിട്ടുണ്ടോയെന്നുള്ളതില്‍ തീരൂമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണേന്നും സിബി മലയില്‍ പറഞ്ഞു.

കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ മമ്മൂട്ടി സൂഷ്മത കാണിക്കുന്നുണ്ടെന്നും അടുത്ത കാലത്ത് തന്നെ ഞെട്ടിപ്പിച്ച മമ്മൂട്ടിയുടെ സിനിമ പുഴുവാണെന്നും സിബി മലയില്‍ പറഞ്ഞു.

വളരെ സൂഷ്മതയോടെയാണ് മമ്മൂട്ടി ആ കഥാപാത്രം ചെയ്തതെന്നും അതും നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മടി കൂടാതെ അദ്ദേഹം അവതരിപ്പിച്ചതെന്നും സിബി മലയില്‍ പറഞ്ഞു. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ തയ്യാറാവുകയെന്നത് ഒരു ആക്ടറിന്റെ ആഗ്രഹമായി മാറേണ്ടതാണെന്നും അതില്ലാതെ വരുന്നതാണ് പ്രശ്‌നമെന്നും സിബി മലയില്‍ പറഞ്ഞു.

മോഹന്‍ലാല്‍ എന്ന നടനെ ഉപയോഗിക്കുന്നതില്‍ ഈ കാലത്ത് കുറവ് വരുന്നുണ്ടോയെന്ന പോപ്പര്‍ സ്റ്റോപ്പ് മലയാളം ചാനലിലെ അവതാരകന്റെ ചോദ്യത്തിനായിരുന്നു സിബി മലയിലിന്റെ പ്രതികരണം.

”മോഹന്‍ലാലിനെ ഉപയോഗിക്കുന്നതില്‍ കുറവ് വന്നിട്ടുണ്ടോയെന്നുള്ളതില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത് ലാല്‍ അല്ലെ. താന്‍ എന്ത് അഭിനയിക്കണമെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്.

ആദ്യം മുതലെ നമ്മളെ ഞെട്ടിക്കുന്ന പെര്‍ഫോമറാണ് മമ്മൂട്ടി. എന്നാല്‍ ഈ അടുത്ത കാലത്ത് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ മമ്മൂട്ടി കാണിക്കുന്ന ഒരു ശ്രദ്ധയുണ്ട്. പുഴുവാണ് എന്നെ ഞെട്ടിപ്പിച്ച് കളഞ്ഞത്.

ഒരു നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ്. അതില്‍ എന്നെ ഞെട്ടിപ്പിച്ച പെര്‍ഫോമന്‍സാണ്. അത് കണ്ടിട്ട് ഞാനാകെ അതിശയിച്ചു പോയി. എത്രമാത്രം സൂഷ്മതയോടെയാണ് മമ്മൂട്ടി ആ കഥാപാത്രത്തെ ചെയ്തത്. നമ്മളെ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ്.

അങ്ങനെ ഇപ്പോള്‍ ലിജോയുടെ കൂടെ മമ്മൂട്ടി ചെയ്യാന്‍ തയ്യാറായി. അടൂര്‍ സാറിന്റെ കൂടെയുള്ള എത്ര പടങ്ങളില്‍ മമ്മൂട്ടി ഭാഗമായിട്ടുണ്ട്. അത് മമ്മൂട്ടിയുടെയും കൂടെ ആഗ്രഹമാണ്. അത്തരം ആഗ്രഹങ്ങള്‍ ഒരു ആക്ടറിന് ഉണ്ടാകണം. അതിപ്പോള്‍ ഇല്ലെങ്കില്‍ എന്താണ് ചെയ്യുക.

ആ ഒരു ചോയ്‌സ് സ്വന്തമായിട്ട് എടുക്കേണ്ടതാണ്. അതിപ്പോള്‍ ഏത് ആക്ടര്‍ ആയാലും അങ്ങനെ വേണം. അങ്ങനെ എടുക്കാത്തത് കൊണ്ടാണ് ഇതുപോലെ സംഭവിക്കുന്നത്,” സിബി മലയില്‍ പറഞ്ഞു.

content highlight:director sibi malayail about mammootty