10 ടേക്കായപ്പോള്‍ ലാലേട്ടന്‍ മായയ്ക്ക് ചില കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു; മറ്റൊരു സിനിമയാണ് ഓര്‍മ വന്നത്: ജൂഡ് ആന്തണി ജോസഫ്
Malayalam Cinema
10 ടേക്കായപ്പോള്‍ ലാലേട്ടന്‍ മായയ്ക്ക് ചില കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു; മറ്റൊരു സിനിമയാണ് ഓര്‍മ വന്നത്: ജൂഡ് ആന്തണി ജോസഫ്
ആര്യ.പി
Tuesday, 4th August 2026, 12:30 pm

തുടക്കം എന്ന സിനിമയില്‍ മോഹന്‍ലാലിനെപ്പോലൊരു വലിയ നടനെ ഡയറക്ട് ചെയ്യുക, അതേ സമയം തന്നെ വിസ്മയയെ പോലെ ഒരു തുടക്കക്കാരിയെ അഭിനയിപ്പിച്ചെടുക്കുക. സംവിധായകന്‍ എന്ന നിലയില്‍ തന്നെ സംബന്ധിച്ച് അതൊരു വലിയ മൊമെന്റ് ആയിരുന്നെന്ന് പറയുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്.

വിസ്മയയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന ഒരു സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഒരേ സമയം വ്യത്യസ്ത ഫീലായിരുന്നു തനിക്കെന്ന് ജൂഡ് പറയുന്നു. ആ സീന്‍ ഒരു 10 ടേക്ക് ആയപ്പോള്‍ മോഹന്‍ലാല്‍ എന്ന നടന്‍ അവിടെ ഇടപെട്ട ഒരു രീതിയുണ്ടെന്നും ജൂഡ് പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജൂഡ്.

‘ ഓരോ ഷോട്ട് കഴിയുമ്പോഴും ഞാന്‍ ഇങ്ങനെ മനസില്‍ സന്തോഷിച്ച് നില്‍ക്കുകയാണ്. ലാല്‍ സാറിനെ ഞാന്‍ ഡയറക്ട് ചെയ്യുകയാണല്ലോ എന്ന സന്തോഷമാണ് എനിക്ക്. പക്ഷേ ഇപ്പുറത്ത് മായയുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് അങ്ങനെ അങ്ങ് വിട്ടുപോകാനും പറ്റില്ല.

ഭയങ്കര ഒരു എക്‌സ്പീരിയന്‍ ആയിരുന്നു. പുതിയ ഒരു ആക്ടര്‍ ഇപ്പുറത്ത്. അപ്പുറത്ത് ലാലേട്ടന്‍. ആ സീനില്‍ ഒരു 18 ടേക്ക് മാത്രമേ പോയിട്ടുള്ളൂ. ഒരു പത്ത് ടേക്കായപ്പോള്‍ ലാല്‍സാര്‍ മായയുടെ അടുത്ത് കുറച്ച് കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. ഇത്രയും ചെയ്യേണ്ടതില്ല എന്ന രീതിയില്‍.

അത് എനിക്ക് ഭയങ്കര കംഫര്‍ട്ടബിള്‍ ആയി. ഇത്രയും വലിയ ആക്ടര്‍ അവിടെ നിന്ന് പറഞ്ഞുകൊടുക്കുകയാണല്ലോ. വെളിപാടിന്റെ പുസ്തകത്തില്‍ ഞാനും അഭിനയിച്ചിട്ടുണ്ട്. ലാല്‍ സാറും ഞങ്ങളും ഇങ്ങനെ ബീച്ചിലൂടെ പോകുകയാണ്. ദൂരെ രണ്ട് ക്യാമറയുണ്ട്. അതെനിക്ക് അറിയില്ലായിരുന്നു. നടപ്പോള്‍ ഞാന്‍ കുറച്ച് പിറകിലായിപ്പോയി.

അപ്പോള്‍ അദ്ദേഹം എന്റെ കൈപിടിച്ച് കയറി നില്‍ക്ക് എന്നാലല്ലേ ക്യാമറയില്‍ കാണുള്ളൂ എന്ന് ചോദിച്ചു. നീ ഒരു ഡയറക്ടര്‍ അല്ലേ നിനക്ക് ഇത് അറിയില്ലേ എന്ന് ചോദിച്ചു. അയ്യോ എന്ന് തോന്നിപ്പോയി. കൂടെ നില്‍ക്കുന്ന എല്ലാ ആക്ടേഴ്‌സിനോടും അദ്ദേഹം കാണിക്കുന്ന ഒരു കരുതലുണ്ട്.

മായയോട് കാര്യങ്ങള്‍ പറഞ്ഞുകൊടുത്തതും അച്ഛന്‍ മകളോട് കാണിച്ചതിനേക്കാള്‍ കൂടുതല്‍ ഒരു ആക്ടര്‍ എന്ന നിലയിലാണ്. ആറ് ദിവസമാണ് സാര്‍ പടത്തില്‍ ഉണ്ടായിരുന്നത്. ആ ആറ് ദിവസവും എനിക്ക് സന്തോഷമായിരുന്നു,’ ജൂഡ് പറഞ്ഞു.

Content Highlight: Director Jude Anthany Joseph about  Mohanlal-vismaya Combination scene Re takes

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.