കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊളംബിയയില്‍ പലയിടത്തും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ രാജ്യത്ത് കൊലപാതകങ്ങള്‍ കൂടുന്നു. കൊളംബയിയിലെ മൂന്ന് സാമൂഹ്യപ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് നേരെ ആക്രമണവും ഭീഷണിയുമുണ്ടായി. റെവല്യൂഷണറി ആര്‍മ്ഡ് ഫോര്‍സസ് ഓഫ് കൊളംബിയ ( FARC) എന്ന സായുധ സംഘടനയിലെ അംഗങ്ങളാണ് ഈ കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ സുരക്ഷാ സന്നാഹങ്ങള്‍ കൊവിഡ് പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കെയാണ് ഈ സായുധ സംഘങ്ങള്‍ ഇവിടത്തെ സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെ ഗ്രാമീണനേതാക്കള്‍ക്കെതിരെയും തിരിയുന്നത്. ലഹരികടത്തല്‍, അനധികൃത ഖനനം എന്നിവയ്ക്ക് ആക്ടിവിസ്റ്റുകള്‍ തടസ്സമാവുന്നതിനാലാണ് ഇവരെ കൊലപ്പെടുത്തുന്നത്. സാമൂഹികപ്രവര്‍ത്തകര്‍ക്കും പ്രകൃതിസംരക്ഷണ പ്രവര്‍ത്തകര്‍ക്കും ഏറ്റവും അപകടം പിടിച്ച സ്ഥലമായാണ് കൊളംബിയ അറിയപ്പെടുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘എല്ലാവരും കൊറോണ വൈറസിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോള്‍ മുതല്‍ എനിക്ക് നിരവധി വധഭീഷണികളാണ് വരുന്നത്. അവര്‍ ഞങ്ങളുടെ ജീവന്‍ വെച്ചാണ് കളിക്കുന്നത്. കാരണം അവര്‍ക്കറിയാം പൊലീസും നിയമ വകുപ്പും പതിവുള്ളത്ര പ്രവര്‍ത്തനിരതമല്ലെന്ന്, ഇത് ഭീതി ജനകമാണ് ഞാന്‍ എന്റെ ജീവനോര്‍ത്ത് ഭയ്‌പ്പെടുന്നു,’ പനാമയിലെ ഭൂസമരക്കാരനായ ഒരു ആക്ടവിസ്റ്റ് ഗാര്‍ഡിയനോട് പറഞ്ഞു. ഫാര്‍ക് ഉള്‍പ്പെടെയുള്ള സായുധ സേനയുമായി ഉണ്ടായയുദ്ധം മൂലം 260000 പേരാണ് കൊളംബിയയില്‍ കൊല്ലപ്പെട്ടത്. 70 ലക്ഷത്തോളം പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. 2017 ല്‍ ഫാര്‍കുമായി സമാധാനകരാര്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇവരുടെ സാന്നിധ്യം ഇപ്പോഴും മേഖലയിലുണ്ട്.

ബുധനാഴ്ച കൊളംബിയ രാജ്യവ്യാപകമായി അടച്ചിടാന്‍ തീരുമാനിച്ചിരിക്കെയാണ്. എന്നാല്‍ ഇത് തങ്ങളുടെ ജീവന് വലിയ ഭീഷണിയാവുമെന്നാണ് ഇവിടത്തെ ആക്ടിവിസ്റ്റുകള്‍ പറയുന്നത്. പല സാമൂഹ്യപ്രവര്‍ത്തകര്‍ക്കും സാധാരണയായി യാത്രവേളകളില്‍ പൊലീസ് സുരക്ഷ ഉണ്ടാവും എന്നാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പൊലീസിനെ വിനയോഗിച്ച ഘട്ടത്തില്‍ ഈ സുരക്ഷ ഇവര്‍ക്ക് ലഭിക്കില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് ഈ സാഹചര്യത്തില്‍ സുരക്ഷ ഒരുക്കുന്നതില്‍ കൊളംബിയന്‍ പ്രസിഡന്റ് ഇവാന്‍ ഡക്വു പരാജയപ്പെട്ടെന്നും ഇവര്‍ ആരോപിക്കുന്നു.

‘ ഞങ്ങള്‍ എല്ലായ്‌പ്പോഴും പോലെ കൊല്ലപ്പെടുകയാണ്. വൈറസിനെ തുരത്താന്‍ വേണ്ടി സര്‍ക്കാര്‍ കര്‍ശന നടപടികള്‍ എടുക്കുന്നുണ്ട്. പക്ഷെ ഞങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി ഒന്നും ചെയ്യുന്നില്ല. കര്‍ഫ്യൂകളും ലോക്ഡൗണുകളും ദുര്‍ബല വിഭാഗത്തെയാണ് ബാധിക്കുക,’ മരിന കരബലി എന്ന സാമൂഹ്യപ്രവര്‍ത്തകന്‍ പറഞ്ഞു.
കൊളംബിയയില്‍ ഇതുവരെ 277 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ മരിക്കുകയും ചെയ്തു.