[share]

[] ന്യൂദല്‍ഹി: കല്‍ക്കരി അഴിമതി സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയായ ആറ് കേസുകള്‍ ഫയല്‍ ചെയ്യാന്‍ സി.ബി.ഐയോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

ജസ്റ്റിസ് ആര്‍.എം ലോധ, മദന്‍ ബി. ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് സെക്ഷന്‍ 173 ക്രിമിനല്‍ പ്രൊസീജര്‍ കോഡ് പ്രകാരം മൂന്ന് ആഴ്ചയ്ക്കുള്ളില്‍ കേസ് ഫയല്‍ ചെയ്യാന്‍ ഉത്തരവിട്ടത്.

ഇതിന് പുറമെ 87 കമ്പനികള്‍ക്കെതിരെ പ്രത്യേക അന്വേഷണത്തിനായി 13 കേസുകള്‍ ഫയല്‍ ചെയ്യുന്ന നടപടിക്രമങ്ങളിലാണ് സി.ബി.ഐ.

അന്വേഷണത്തിലെ കാലതാമസത്തെ കുറിച്ച് ആരാഞ്ഞപ്പോള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മറുപടിയ്ക്കായി കാത്തിരിയ്ക്കുകയാണെന്നാണ് സീനിയര്‍ അഡ്വക്കേറ്റ് അമര്‍ ശരണ്‍ കോടതിയെ അറിയിച്ചു.

അന്വേഷണം നടത്തേണ്ട 169 കമ്പനികളില്‍ അന്വേഷണം പൂര്‍ണ്ണത്തിയായത് 149 കമ്പനികളുടേതാണ്. പ്രാഥമിക അന്വേഷണത്തില്‍ 75 സംസ്ഥാന, കേന്ദ്ര പവര്‍ സപ്ലൈ യൂണിറ്റുകള്‍ക്ക് അഴിമതിയില്‍ പങ്കുള്ളതായാണ് കണ്ടെത്തിയിട്ടുള്ളത്.

ദല്‍ഹി സ്‌പെഷല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം കേന്ദ്രത്തിന്റെ അനുമതിയോടുകൂടിയേ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ കഴിയു. ഇതില്‍ ബുദ്ധിമുട്ട് നേരിട്ടതായാണ് സി.ബി.ഐ അവകാശപ്പെടുന്നത്.

അതേ സമയം കോടതിയുടെ നിരീക്ഷണത്തിലായതുകൊണ്ട് അന്വേഷണത്തിന് സംസ്ഥാനങ്ങളുടെ നിയമപരമായ അനുവാദം ആവശ്യമില്ലെന്നും കോടതി പറഞ്ഞു.