കഥ പറയുമ്പോള്‍ എന്ന സിനിമയിലെ ക്ലൈമാക്‌സിലെ പ്രസംഗത്തിന്റെ സീന്‍ മമ്മൂട്ടി റിഹേഴ്‌സല്‍ ചെയ്യാതെ എടുത്തതാണെന്ന് പറയുകയാണ് സിനിമാറ്റോഗ്രാഫര്‍ പി. സുകുമാര്‍. ബ്രില്ല്യന്റായ ഒരു നടനായത് കൊണ്ട് അദ്ദേഹത്തിന് അത് എളുപ്പമായിരുന്നുവെന്നും സുകുമാര്‍ പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മമ്മൂട്ടിക്ക് തൊണ്ടയൊക്കെ ഇടറി ഡയലോഗ് വരാത്ത അവസ്ഥയായിരുന്നെന്നും ആ സീനിലെ ഇമോഷന്‍ റിയലായി തന്നെ വന്നതായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഇടക്ക് കട്ട് ചെയ്യണമോയെന്ന് സംശയിച്ചിരുന്നെന്നും എന്നാല്‍ ഒറ്റ ലെങ്ങ്ത്തില്‍ നാല് മിനിറ്റ് തുടര്‍ച്ചയായി കട്ട് ചെയ്യാതെയെടുത്ത സീനായിരുന്നു അതെന്നും പി. സുകുമാര്‍ കൂട്ടിച്ചേര്‍ത്തു.

കഥ പറയുമ്പോള്‍ എന്ന സിനിമയിലെ അവസാന സീന്‍ ഒരിക്കലും റിഹേഴ്‌സല്‍ ചെയ്തിട്ട് എടുത്ത സീനായിരുന്നില്ല. സ്‌പോട്ടില്‍ ചെയ്തതായിരുന്നു. ഡയലോഗുകള്‍ മുഴുവന്‍ മമ്മൂക്ക മനസിലാക്കുകയും അദ്ദേഹത്തിന്റെ ഫേസില്‍ അദ്ദേഹത്തിന്റെ മൂഡില്‍ തന്നെ പറഞ്ഞതുമാണ്.

ബ്രില്ല്യന്റായ ഒരു നടനായത് കൊണ്ട് അദ്ദേഹത്തിന് അത് എളുപ്പമായിരുന്നു. ആ സീന്‍ ഷൂട്ട് ചെയ്യാന്‍ രണ്ട് ക്യാമറയുണ്ടായിരുന്നു. ഒരു ക്യാമറ ഓപ്പറേറ്റ് ചെയ്തത് സുധി എന്ന ക്യാമറാമാനായിരുന്നു. പണ്ട് അവന്‍ എന്റെ കൂടെ അസോസിയേറ്റായിരുന്നു. രണ്ടാമത്തെ ക്യാമറ ഓപ്പറേറ്റ് ചെയ്തത് ഞാനാണ്.

ഈ രണ്ട് ക്യാമറയും വെച്ച് ഞങ്ങള്‍ വര്‍ക്ക് ചെയ്യുമ്പോള്‍ മമ്മൂക്കക്ക് സത്യത്തില്‍ തൊണ്ടയൊക്കെ ഇടറി ഡയലോഗ് വരാത്ത അവസ്ഥയായിരുന്നു. ആ സീനില്‍ വന്ന ഇമോഷന്‍ റിയലായി തന്നെ വന്നതായിരുന്നു. ആ സീനില്‍ അദ്ദേഹം അത്രയും ഇന്‍വോള്‍വ്ഡായിട്ട് ചെയ്തത്.

ഞാന്‍ ഇടയ്ക്ക് സീന്‍ എടുക്കുമ്പോള്‍ തലയുയര്‍ത്തി നോക്കി. എനിക്ക് സംശയം തോന്നി സുധിയെ നോക്കുമ്പോള്‍ അവന്‍ അവിടെ കട്ട് ചെയ്യണോ വേണ്ടയോ എന്ന രീതിയില്‍ നില്‍ക്കുകയാണ്. കാരണം അത്രയേറെ തൊണ്ടയിടറി കൊണ്ടാണ് മമ്മൂക്ക ആ ഡയലോഗ് പറയുന്നത്.

ഞാന്‍ അവനോട് കട്ട് ചെയ്യേണ്ട, വിട്ടോളാന്‍ പറഞ്ഞു. അങ്ങനെ ഒറ്റ ലെങ്ങ്ത്തിലാണ് ആ സീന്‍ എടുക്കുന്നത്. നാല് മിനിറ്റ് തുടര്‍ച്ചയായി കട്ട് ചെയ്യാതെയെടുത്ത സീനായിരുന്നു അത്. അതുകൊണ്ട് തന്നെ ആ സീനിന് നല്ല ഇമോഷണല്‍ ഫ്‌ളോയുണ്ട്,’ പി. സുകുമാര്‍ പറയുന്നു.

കഥ പറയുമ്പോള്‍:

ശ്രീനിവാസന്റെ തിരക്കഥയില്‍ എം. മോഹനന്‍ സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കഥ പറയുമ്പോള്‍. ശ്രീനിവാസന്‍ നായകനായ സിനിമയില്‍ മീനയും മമ്മൂട്ടിയുമായിരുന്നു മറ്റ് പ്രധാനവേഷങ്ങളില്‍ എത്തിയത്. ശ്രീനിവാസന്‍ ബാര്‍ബര്‍ ബാലനായി എത്തിയപ്പോള്‍ മമ്മൂട്ടി സിനിമാ നടന്‍ അശോക് രാജായാണ് അഭിനയിച്ചത്.

Content Highlight: Cinematographer P Sukumar Talks About Mammootty’s Acting In Kadha Parayumbol Movie