uber-rape-case-759

ന്യൂദല്‍ഹി: ദല്‍ഹിയില്‍ യുവതിയെ കാറിനുള്ളില്‍ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതി ശിവകുമാര്‍ യാദവിനെതിരെ ദല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം ബലാല്‍സംഗം, തട്ടിക്കൊണ്ട് പോകല്‍, പരിക്കേല്‍പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ദല്‍ഹിയിലെ തീസ് ഹസാരി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

100 പേജടങ്ങുന്ന കുറ്റപത്രം ജനുവരി രണ്ടിനാണ് കോടതി പരിഗണിക്കുക. അത് വരെ പ്രതിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കോടതി നീട്ടിയിട്ടുണ്ട്. മെട്രോ പോളിറ്റന്‍ മജിസ്‌ട്രേറ്റ് അജയ് കുമാര്‍ മാലിക്കാണ് ഇക്കാര്യം ഉത്തരവിട്ടിരിക്കുന്നത്. കേസില്‍ 44 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായി പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

ഡിസംബര്‍ അഞ്ചാം തിയ്യതിയായിരുന്നു ഗുഡ്ഗാവില്‍ ഫിനാന്‍സ് കമ്പനിയില്‍ ജോലിക്കാരിയായ യുവതിയെ മാനഭംഗപ്പെടുത്തിയിരുന്നത്. ജോലി കഴിഞ്ഞ് ഇന്ദര്‍ലോകിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. സംഭവത്തെ തുടര്‍ന്ന് ദല്‍ഹിയില്‍ ടാക്‌സി കമ്പനി നല്‍കുന്ന എല്ലാ ടാക്‌സി സേവനങ്ങളും ഗതാഗതവകുപ്പ് കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു.