റിയാദ്: റംസാന് മുന്നോടിയായി യു.എ.ഇയില്‍ 3005 തടവുകാരെ വിട്ടയക്കാനും അവരുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും ഉത്തരവ്. വിവിധ ജയിലുകളില്‍ പല കുറ്റങ്ങളിലായി ശിക്ഷ അനുഭവിച്ചുവരുന്നവര്‍ക്കാണ് ശിക്ഷ ഇളവ് നല്‍കി പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഉത്തരവിറക്കിയത്.

ജീവിതത്തിന്റെ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ കുറ്റങ്ങളില്‍ പെട്ടുപോയ മനുഷ്യര്‍ക്ക് തെറ്റുതിരുത്താനും പുതുജീവിതം ആരംഭിച്ച് കുടുംബങ്ങള്‍ക്ക് സന്തോഷം പകരുവാനും അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് ശൈഖ് ഖലീഫയുടെ തീരുമാനം.

അതേസമയം പ്രസിഡന്റ് ശൈഖ് ഖലീഫയും ഷാര്‍ജ, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരികളും ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന 377 തടവുകാരെ വിട്ടയക്കാനാണ് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടത്.

റാസല്‍ഖൈമയിലെ ജയിലുകളില്‍ നിന്ന് 306 പേര്‍ക്ക് മോചനം ലഭിക്കുമെന്ന് റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയും ഉമ്മുല്‍ ഖുവൈനിലെ ജയിലുകളില്‍ നിന്നും കുറച്ച് തടവുകാരെ മോചിപ്പിക്കുമെന്ന് ശൈഖ് സഊദ് ബിന്‍ റാഷിദ് അല്‍ മുഅല്ലയും ഉത്തരവിട്ടിട്ടുണ്ട്.

ജീവിതത്തിന്റെ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ കുറ്റങ്ങളില്‍ പെട്ടുപോയ മനുഷ്യര്‍ക്ക് തെറ്റുതിരുത്താനും പുതുജീവിതം ആരംഭിച്ച് കുടുംബങ്ങള്‍ക്ക് സന്തോഷം പകരുവാനം അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.