പ്രകൃതി തന്ന ഭക്ഷണമല്ലാതെ മറ്റൊന്നും ഉപയോഗിക്കരുത്.  പ്രകൃതിയോട് അടുക്കുമ്പോള്‍ മനസ്സിനും ശരീരത്തിനും സുഖമുണ്ടാകും. മത്സ്യം, മാംസം, മുട്ട, പുകയില, മയക്കുമരുന്ന്, മദ്യം എന്നിവയുടെ സ്വാദ് തനിക്കറിയില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.


തിരുവനന്തപുരം: മദ്യവും മയക്കുമരുന്നും പോലെ മത്സ്യമാംസാദികളെന്നും അവ ഉപയോഗിക്കരുതെന്നുമുള്ള വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്റെ പരാമര്‍ശം വിവാദത്തില്‍.

പ്രകൃതി തന്ന ഭക്ഷണമല്ലാതെ മറ്റൊന്നും ഉപയോഗിക്കരുത്.  പ്രകൃതിയോട് അടുക്കുമ്പോള്‍ മനസ്സിനും ശരീരത്തിനും സുഖമുണ്ടാകും. മത്സ്യം, മാംസം, മുട്ട, പുകയില, മയക്കുമരുന്ന്, മദ്യം എന്നിവയുടെ സ്വാദ് തനിക്കറിയില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. പ്രകൃതിയില്‍ നിന്ന് അകലുമ്പോഴാണ് മനുഷ്യന്‍ രോഗിയാകുന്നതെന്നും മന്ത്രി പറഞ്ഞു.


വി.ജെ.ടി ഹാളില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കേരള പോലീസ് പബ്ലിക് റിലേഷന്‍സ് വകുപ്പുമായി ചേര്‍ന്ന് കുട്ടികളിലെ മയക്കുമരുന്നുപയോഗത്തെ സംബന്ധിച്ചു നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തികവും സാമൂഹികവുമായ പലതരം അസമത്വങ്ങള്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളാണ് പലപ്പോഴും മയക്കുമരുന്നുകള്‍ ഉള്‍പെടെയുള്ള പല വിപത്തുകളുടേയും വ്യാപനത്തിന് കാരണമാകുന്നത്. എന്നാല്‍ എന്തു പ്രലോഭനങ്ങള്‍ ഉണ്ടായാലും മയക്കുമരുന്നുകളും ആരോഗ്യത്തിന് ഹാനികരമായ ആഹാരങ്ങളും മറ്റും ഉപയോഗിക്കുകയില്ലെന്ന് ഉറച്ച തീരുമാനം എടുക്കാന്‍ കുട്ടികള്‍ക്ക് കഴിയണം. അത്തരം നിശ്ചയദാര്‍ഢ്യം വിദ്യാര്‍ഥികള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പ്രസ്തവനയ്‌ക്കെതിരെ വിവിധ മേഖലകളില്‍ നിന്നും വിമര്‍ശനമുയരുന്നുണ്ട്.