ധാക്ക: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കാനിരിക്കെ പ്രതിഷേധം അറിയിച്ച് ബംഗ്ലാദേശ്. അയല്‍ രാജ്യവുമായി കാത്ത് സൂക്ഷിക്കുന്ന ചരിത്രപരമായ ബന്ധത്തെ ഉലയ്ക്കുന്ന നടപടികളില്‍ നിന്നും ഇന്ത്യപിന്മാറണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുള്‍ മോമന്‍ പറഞ്ഞു.

ആഗസ്റ്റ് അഞ്ചിനാണ് അയോധ്യയില്‍ ക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നത്.

ബംഗ്ലാദേശുമായുള്ള ആഴമുള്ള ബന്ധത്തെ ബാധിക്കുന്ന വികസന പ്രവര്‍ത്തനത്തില്‍ നിന്നും ഇന്ത്യ പിന്മാറണമെന്ന് മോമന്‍ പറഞ്ഞതായി ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു.

‘ രാമക്ഷേത്ര നിര്‍മാണം ഇരു രാജ്യങ്ങളുടെയും ബന്ധത്തെ തകര്‍ക്കും എന്നത് ഞാന്‍ അനുവദിക്കില്ല. പക്ഷെ നമ്മുടെ മനോഹരവും ഊഷ്മളവുമായ ബന്ധത്തെ ബാധിക്കുന്ന വികസനത്തില്‍ നിന്നും ഇന്ത്യ പിന്മാറണമെന്നാണ് ഞാന്‍ അവരോട് ആവശ്യപ്പെടുന്നത്. ഇത് ഇരു രാജ്യങ്ങള്‍ക്കും ആവശ്യമാണ്,’മോമന്‍ പറഞ്ഞു.

നല്ല ബന്ധം നിലനിര്‍ത്താനുള്ള ബാധ്യത ഇരുരാജ്യങ്ങളിലേയും എല്ലാ വിഭാഗങ്ങള്‍ക്കുമുണ്ടെന്നും ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന് മാത്രമായി ഒരു തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീനയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും തമ്മില്‍ കഴിഞ്ഞയാഴ്ച നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ അസാധാരണമായൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഒരു ‘ദ്വിരാഷ്ട്ര സിദ്ധാന്തത്തിലേക്ക്’ നീങ്ങുകയാണെന്നും ക്ഷേത്രനിര്‍മ്മാണം ഇന്ത്യയെ സംബന്ധിച്ച ആഭ്യന്തര കാര്യമാണെങ്കിലും അയല്‍രാജ്യത്തെ ജനങ്ങളില്‍ വൈകാരിക സ്വാധീനം ചെലുത്തുമെന്നും ബംഗ്ലാദേശിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ