ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരുമാസമായി തുടരുന്ന നിര്‍മ്മാതാക്കളുടെ സമരത്തിനെതിരെ വിമര്‍ശനവുമായി നടന്‍ അരവിന്ദ് സ്വാമി. ഈ സമരം ശരിക്കും മടുത്തെന്നും ആയിരക്കണക്കിന് ആളുകളെയാണ് പ്രശ്‌നം ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്താമാക്കി.

ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ഫീസ് കൂട്ടിയതില്‍ പ്രതിഷേധിച്ച് തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രഖ്യാപിച്ച സമരം സിനിമകളെയും താരങ്ങളെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്.

“സത്യം പറഞ്ഞാല്‍ സമരം ശരിക്കും മടുത്തു. അഭിനയത്തിലേക്ക് എത്രയും പെട്ടന്ന് തിരിച്ചെത്തണമെന്നാണ് ആഗ്രഹം. ചര്‍ച്ചകള്‍ എന്തായി എന്ന് ഇപ്പോഴും അറിയില്ല. നല്ല സിനിമകളുമായി ഉടനെ തിരിച്ചെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്.ആയിരക്കണക്കിന് ആളുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. പെട്ടന്നുള്ള പരിഹാരമാണ് ആവശ്യം”-അരവിന്ദ് സ്വാമി ട്വിറ്ററില്‍ കുറിച്ചു.


Also Read കേരളത്തിലെത്തിയ വിദേശ കലാകാരനെ പൊലീസ് തീവ്രവാദിയെന്ന് വിളിച്ച് അപമാനിച്ചെന്ന് ആരോപണം


ഒരു മാസം പിന്നിട്ട സമരം അവസാനിക്കുന്നതിന്റെ യാതൊരു ലക്ഷണവും ഇപ്പോഴില്ല. താരങ്ങള്‍ അടക്കം സിനിമയിലെ മുഴുവന്‍ തെഴിലാളികളും കടുത്ത ബുദ്ധിമുട്ടിലായിരിക്കുകയാണ്.

നിലവില്‍ അരവിന്ദ് സ്വാമിയുടെ മൂന്ന് സിനിമകളുടെ ചിത്രീകരണം മുടങ്ങി നില്‍ക്കുകയാണ്. ഭാസ്‌ക്കര്‍ ഒരു റാസ്‌ക്കല്‍, നരകാസുരന്‍, ചൊക ചിവന്ത വാനം, എന്നിവയാണ് മുടങ്ങി നില്‍ക്കുന്ന അരവിന്ദ് സ്വാമിയുടെ സിനിമകള്‍.