ഞാൻ ഹാപ്പിയായിരിക്കുന്നത് സിംഗിളായതുകൊണ്ടാണ്, റിലേഷൻഷിപ്പ് വർക്ക് ഔട്ടായില്ല: അനുമോൾ
ഇവൻ മേഘരൂപൻ, അകം, വെടിവഴിപാട്, റോക്ക്സ്റ്റാർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ച നടിയാണ് അനുമോൾ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ സങ്കല്പങ്ങളെക്കുറിച്ചും സ്വന്തം പേഴ്‌സണൽ സ്പേസിനെക്കുറിച്ചുമുള്ള അഭിപ്രായങ്ങൾ പങ്കുവെക്കുകയാണ് നടി. ഇസ്‌ന്റ് ഇറ്റ് ലവ്‌ലി ആൻഡ് അനു യാത്ര എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം.

അനുമോൾ.photo.screen grab/youtube
‘ഞാൻ പ്രൊഡക്റ്റീവും ഹാപ്പിയുമായി ഇരിക്കുന്നത് സിംഗിൾ ആയി തുടരുന്നതുകൊണ്ടാണ്. ഒരു റിലേഷൻഷിപ്പ് ഒക്കെ ഞാനും ട്രൈ ചെയ്തതാണ്, പക്ഷെ അത് വർക്ക് ഔട്ട് ആയില്ല. നാട്ടിൽ ആളുകളൊക്കെ കല്യാണത്തെക്കുറിച്ച് നിരന്തരം ചോദിക്കുമായിരുന്നു. ഇപ്പോൾ അവർക്ക് മനസ്സിലായിക്കാണും ഞാൻ കല്യാണം ഒന്നും കഴിക്കില്ല എന്ന്. എന്നിരുന്നാലും പിന്നെയും ആളുകളൊക്കെ ചോദിക്കുമ്പോൾ ഞാൻ അവരോട് പറയാറുള്ളത്, നിങ്ങൾ നല്ലൊരു പയ്യനെ കൊണ്ടുവരൂ, ഒപ്പം എന്റെ കല്യാണച്ചെലവുകളും ഏറ്റെടുക്കാൻ തയ്യാറാണെങ്കിൽ ഞാൻ കല്യാണം കഴിക്കാം എന്നാണ്.
എന്റെ പേഴ്‌സണൽ സ്‌പേസ് മറ്റൊരാളുമായി ഷെയർ ചെയ്യുക എന്നത് എനിക്ക് ഇപ്പോൾ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇപ്പോൾത്തന്നെ എന്റെ കൂട്ടുകാരുടെ കൂടെയൊക്കെ ഒരു അഞ്ചോ ആറോ ദിവസം ചെലവിട്ടു കഴിഞ്ഞാൽ പിന്നെ എനിക്ക് ഭയങ്കര സഫൊക്കേഷൻ ആണ്. പിന്നെ ഞാൻ ഒരു കഫേയിലൊക്കെ ഒറ്റയ്ക്ക് പോയി ഇരുന്ന് ഒരു കോഫിയൊക്കെ കുടിച്ചാണ് ഓക്കെയാവുക. ഇങ്ങനെയുള്ള ഞാൻ എങ്ങനെ എന്റെ ബെഡ്‌റൂം, കിച്ചൺ, ബാത്ത്‌റൂം, കൗച്ച് പോലുള്ള സ്‌പേസുകൾ മറ്റൊരാളുമായി ഷെയർ ചെയ്യും കാരണം, ഒരു പോയിന്റ് വരെ ജീവിതത്തിൽ അത്രയും ഇൻഡിപെൻഡന്റ് ആയി നിന്നിട്ട് പെട്ടെന്ന് ഒരു മാറ്റം വരുമ്പോൾ അത് എങ്ങനെ വർക്ക് ആവും എന്ന് എനിക്കറിയില്ല.
ഒരുപക്ഷെ ജീവിതത്തിൽ ഒരു മെച്യൂരിറ്റി ഒക്കെ വരുമ്പോൾ പ്രണയം എന്നതിന്റെ നിർവ്വചനത്തിൽ തന്നെ മാറ്റങ്ങൾ സംഭവിക്കാം. പണ്ടൊക്കെ കല്യാണം എന്ന് പറയുമ്പോൾ സാരി, മുല്ലപ്പൂ ഒക്കെ വെച്ച് നിറയെ ആൾക്കാരെയൊക്കെ വിളിച്ചൊരു ആഘോഷമായിരുന്നു എന്നത്, ഇപ്പോൾ ഞാൻ എന്റെ സഹോദരിയോട് പറയാറുണ്ട് നമ്മളെ സ്നേഹിക്കുന്ന കുറച്ച് ആളുകളെ വെച്ച് ഒരു ചെറിയ ആഘോഷം മാത്രം മതി എന്ന് അനുമോൾ പറഞ്ഞു.

അനുമോൾ.photo.screen grab/youtube
Content highlight:Anumol shares her thoughts on relationships and marriage