ജയ്പൂര്‍: സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിയമസഭ ചേരാനുള്ള സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ കല്‍രാജ് മിശ്ര തള്ളിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടുക്കൊണ്ടാണ് ഗവര്‍ണര്‍ ശുപാര്‍ശ തള്ളിയത്.

ഗവര്‍ണര്‍ ആവശ്യപ്പെട്ട വിവരങ്ങളില്‍ രണ്ട് ചോദ്യങ്ങള്‍ വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ചാണെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. നിയമ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗെലോട്ട് ആവശ്യപ്പെടുന്നുണ്ടോ എന്ന് ഗവര്‍ണര്‍ ചോദിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

” നിങ്ങള്‍ക്ക് വിശ്വാസ വോട്ടെടുപ്പ് കൊണ്ടുവരാന്‍ ആഗ്രഹമുണ്ടോ? ഇത് നിര്‍ദ്ദേശത്തില്‍ പരാമര്‍ശിച്ചിട്ടില്ല, പക്ഷേ നിങ്ങള്‍ അതിനെക്കുറിച്ച് മാധ്യമങ്ങളില്‍ സംസാരിക്കുകയാണ്, ”ഗവര്‍ണറെ ഉദ്ധരിച്ച് എ.എന്‍.ഐ പറഞ്ഞു.

കൊവിഡ് പ്രതിസന്ധിക്കിടെ നിയമസഭയിലെ എല്ലാ അംഗങ്ങളെയും ഹ്രസ്വ അറിയിപ്പില്‍ വിളിക്കുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

”അസംബ്ലി സമ്മേളനം സംബന്ധിച്ച് 21 ദിവസത്തെ അറിയിപ്പ് നല്‍കുന്നത് പരിഗണിക്കാമോ?” അദ്ദേഹത്തിന്റെ രണ്ടാമത്തെ ചോദ്യം ഇതായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നിയമസഭ വിളിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും വിശ്വാസ വോട്ടെടുപ്പിനെക്കുറിച്ച് രാജസ്താന്‍ മുഖ്യമന്ത്രി ഗെലോട്ട് സൂചിപ്പിച്ചിരുന്നില്ല.

ജൂലൈ 31 മുതല്‍ നിയമസഭാ സമ്മേളനം ചേരേണ്ടതുണ്ടെന്നായിരുന്നു ഗെലോട്ട് പറഞ്ഞിരുന്നത്. വിശ്വാസ വോട്ടെടുപ്പല്ല, പകരം ഇപ്പോള്‍ പ്രധാനം കൊവിഡ് നിയന്ത്രണമാണെന്നും ഇത് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു ഗെലോട്ട് പറഞ്ഞത്.

അതേസമയം, മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനും 18 വിമത എം.എല്‍.എമാര്‍ക്കുമെതിരെ അയോഗ്യത നടപടികള്‍ ആരംഭിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചതിനെതിരെ രാജസ്ഥാന്‍ നിയമസഭാ സ്പീക്കര്‍ സി.പി ജോഷി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചിരുന്നു. ഗവര്‍ണറുടെ നീക്കം സുപ്രീം കോടതിയും അംഗീകരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ