ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഗാബയില്‍ പുരോഗമിക്കുകയാണ്. മത്സരത്തിലെ അഞ്ചാം ദിനത്തില്‍ ഇന്ത്യ 260 റണ്‍സ് നേടി ഓള്‍ ഔട്ട് ആവുകയായിരുന്നു. ഓസീസിനെ 445 റണ്‍സിന് തളച്ച ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ വമ്പന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്.

ഇന്ത്യന്‍ നിരയെ അടി മുടി തകര്‍ത്ത് മിന്നും പ്രകടനമാണ് ഓസീസ് ബൗളര്‍മാര്‍ കാഴ്ചവെച്ചത്. ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മുന്‍ നിര താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഓപ്പണര്‍ കെ.എല്‍ രാഹുലും (139 പന്തില്‍ 84) ഏഴാമനായി ഇറങ്ങിയ രവീന്ദ്ര ജഡേജയും (123 പന്തില്‍ 77) ടീമിന് വേണ്ടി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. മിന്നും പ്രകടനമാണ് ഇരുവരും നടത്തിയത്.

മറ്റ് ഇന്ത്യന്‍ താരങ്ങളെ പുറത്താക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയാണ്. വിരാട് കോഹ്‌ലി (3), റിഷബ് പന്ത് (9), രോഹിത് ശര്‍മ (10), മുഹമ്മദ് സിറാജ് (1), ആകാശ് ദീപ് (31) എന്നിവരെയാണ് അലക്‌സ് സ്റ്റംപിന് പുറകില്‍ നിന്ന് വീഴ്ത്തിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരെ ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ പുറത്താക്കല്‍ നടത്തിയ രണ്ടാമത്തെ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് അലക്‌സ് സ്വന്തമാക്കിയത്.

ഇന്ത്യയ്‌ക്കെതിരെ ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ പുറത്താക്കല്‍ നടത്തിയ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍, പുറത്താക്കല്‍, വേദി, വര്‍ഷം

ബ്രാഡ് ഹാഡ്ഡിന്‍ – 6 – ബ്രിസ്‌ബേന്‍ – 2014

അലക്‌സ് കാരി – 5 – ബ്രിസ്‌ബേന്‍ – 2024

റോഡ്ണി മാര്‍ഷ് – 5 – സിഡ്ണി – 1981

ബ്രാഡ് ഹാഡ്ഡിന്‍ – 5 – മെല്‍ബണ്‍ – 2011

ടിം പൈന്‍ – അഡ്‌ലെയ്ഡ് – 5 – 2020

അവസാനഘട്ടത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി പിടിച്ചുനിന്നത് സ്റ്റാര്‍ ബൗളറും വൈസ് ക്യാപ്റ്റനുമായ ജസ്പ്രീത് ബുംറയും 11ാമന്‍ ആകാശ് ദീപുമാണ് നാലാം ദിനം വിക്കറ്റ് വിട്ടുകൊടുക്കാതെ ഫോളോ ഓണ്‍ ഒഴിവാക്കാനും താരങ്ങള്‍ക്ക് സാധിച്ചു.

നിലവില്‍ അവസാന ദിനത്തില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയിരിക്കുകയാണ് ഓസീസ്. മത്സരം നടക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സാണ് ഓസീസ് നേടിയത്. ഓപ്പണ്‍ ഉസ്മാന്‍ ഖവാജയെ എട്ട് റണ്‍സിന് മടക്കിയയച്ചത് ബുറയാണ്. ക്ലീന്‍ ബൗള്‍ഡാകുകയായിരുമന്നു താരം.

Content Highlight: Alex Carey In Great Record Achievement