നഷ്ടത്തിലായതിനെ തുടര്‍ന്ന് അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട കോഴിക്കോട് ജില്ലയിലെ നാല് സ്‌കൂളുകളെ ഏറ്റെടുക്കാനായി  പുറത്തിറക്കിയ വിജ്ഞാപനം സര്‍ക്കാര്‍ തിരുത്തി. 


തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണനേട്ടമായി അവതരിപ്പിച്ച എയ്ഡഡ് സ്‌കൂള്‍ ഏറ്റെടുക്കല്‍ നീളുമെന്ന് സൂചന.

നഷ്ടത്തിലായതിനെ തുടര്‍ന്ന് അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട കോഴിക്കോട് ജില്ലയിലെ നാല് സ്‌കൂളുകളെ ഏറ്റെടുക്കാനായി  പുറത്തിറക്കിയ വിജ്ഞാപനം സര്‍ക്കാര്‍ തിരുത്തി.

ജൂലൈ 27ലെ വിജ്ഞാപന പ്രാകാരം മലാപ്പറമ്പ് എ.യു.പി. സ്‌കൂള്‍, പാലാട്ട് എ.യു.പി. സ്‌കൂള്‍, മങ്ങാട്ടുമുറി എ.എം.എല്‍.പി. സ്‌കൂള്‍, കിനാലൂര്‍ പി.എം.എല്‍.പി. സ്‌കൂള്‍ എന്നിവയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്.

പുതിയ വിജ്ഞാപനത്തില്‍ സ്‌കൂളുകള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച തീയതിയില്‍ വ്യക്തത ഇല്ലാത്തതാണ് ഏറ്റെടുക്കല്‍ നീളാന്‍ കാരണമാകുന്നത്. സ്‌കൂളുകള്‍ ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരം കണക്കാക്കേണ്ടതുണ്ടെന്നും അതു നിശ്ചയിച്ചുകഴിഞ്ഞേ സ്‌കൂളുകള്‍ സര്‍ക്കാറില്‍ നിക്ഷിപ്തമാകൂവെന്നും വ്യക്തമാക്കിയാണ് പുതിയവിജ്ഞാപനം.

സര്‍ക്കാറിന്റെ നൂറുദിവസത്തെ നേട്ടങ്ങളില്‍ ഏറെ കൊട്ടിഘോഷിച്ച നടപടിയായിരുന്നു സ്‌കൂള്‍ ഏറ്റെടുക്കല്‍. ഇതുമായി ബന്ധപ്പെട്ട് നിയമസഭ പ്രമേയവും പാസാക്കിയിരുന്നു.