ത്രിശങ്കു, ആട്ടം, ഇത്തിരി നേരം, രേഖാചിത്രം, പേട്രിയറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയയായ നടിയാണ് സറീൻ ഷിഹാബ്. മമ്മൂട്ടിക്കൊപ്പം ‘പേട്രിയറ്റ്’ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളും, മമ്മൂട്ടിയിൽ തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കാര്യങ്ങളും തുറന്നുപറയുകയാണ് സറീൻ. റിപ്പോർട്ടർ ടി.വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്നു എന്ന ചിന്ത തന്നെ വലിയ പ്രഷറായി തലയിലേക്ക് കയറ്റിവെച്ചാണ് ‘പേട്രിയറ്റ്’ സെറ്റിലേക്ക് പോയതെന്ന് സറീൻ പറയുന്നു. എന്നാൽ ആദ്യത്തെ ഒന്നോ രണ്ടോ ടേക്കിൽ തന്നെ തന്റെ ടെൻഷൻ എല്ലാവർക്കും മനസ്സിലായി. അതോടെ അധികം മസിൽ പിടിക്കേണ്ടെന്നും ഫ്രീയായി അഭിനയിക്കാമെന്നും സെറ്റിലുള്ളവർ പറഞ്ഞതോടെ ആ സമ്മർദം മാറുകയായിരുന്നു.
‘മമ്മൂക്കയുടെ കൂടെ അഭിനയിക്കുന്നു എന്നുള്ള അനാവശ്യമായ പ്രഷർ എന്റെ തലയിലേക്ക് കയറ്റിവെച്ചിട്ടാണ് ഞാൻ സെറ്റിലേക്ക് കയറിയത്. ആദ്യത്തെ ഒന്നുരണ്ട് ടേക്കിൽ തന്നെ എല്ലാവർക്കും അത് മനസ്സിലായി. പിന്നെ ഇത്രയും മസിൽ പിടിക്കേണ്ട ആവശ്യമില്ല, ഫ്രീ ആയിട്ട് ചെയ്തോ എന്നാണ് പറഞ്ഞത്. തെറ്റിയാലും കുഴപ്പമില്ല, തെറ്റ് ചെയ്യാനുള്ള എല്ലാ ഫ്രീഡവും ഇവിടെയുണ്ട്. തെറ്റ് ചെയ്താലേ എന്താണ് വർക്ക് ആകാത്തതെന്ന് മനസ്സിലാകൂ, അവിടെ നിന്ന് തുടങ്ങാമെന്നും പറഞ്ഞു. അത് കൊണ്ട് എല്ലാം അങ്ങ് ചെയ്തോളൂ എന്നായിരുന്നു പറഞ്ഞത്,’ സറീൻ പറഞ്ഞു.
സംവിധായകനിൽനിന്നും സഹതാരങ്ങളിൽനിന്നും ലഭിച്ച ആ സ്വാതന്ത്ര്യം സെറ്റിലെ അനുഭവം കൂടുതൽ രസകരമാക്കിയെന്നും സറീൻ കൂട്ടിച്ചേർത്തു. മമ്മൂട്ടിക്കൊപ്പം പ്രവർത്തിച്ചപ്പോൾ തന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ചത് അദ്ദേഹത്തിന് സിനിമയോടുള്ള അടങ്ങാത്ത കൊതിയാണെന്നും താരം പറയുന്നു.
‘മമ്മൂക്കയെക്കുറിച്ച് സംസാരിക്കുമ്പോൾ എന്നെ ഏറ്റവും കൂടുതൽ ഇൻസ്പയർ ചെയ്തിട്ടുള്ള കാര്യം അദ്ദേഹത്തിന് ഇപ്പോഴും സിനിമയോട് അത്രയ്ക്കും കൊതിയുണ്ട് എന്നതാണ്. മാറാത്ത ഒരു കൊതിയാണ്. എന്ത് കിട്ടിയാലും ചെയ്യണം, ചെയ്തെടുക്കണം എന്നൊരു ആഗ്രഹമുണ്ട്. ഒരു മടുപ്പുമില്ല,’ സറീൻ പറഞ്ഞു.
ദൈനംദിന ജീവിതത്തിൽ ചെറിയ അസൗകര്യങ്ങൾ പോലും തന്നെ പെട്ടെന്ന് മടുപ്പിക്കുമെന്നും, അതുമായി താരതമ്യം ചെയ്യുമ്പോൾ മമ്മൂട്ടിയുടെ ഈ മനോഭാവം വലിയൊരു കോൺട്രാസ്റ്റാണെന്നും സറീൻ പറയുന്നു. മമ്മൂട്ടിയുടെ ഈ സ്വഭാവം തന്നെ കൂടുതൽ ഇമ്പ്രൂവ് ചെയ്യാൻ സഹായിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി.
അഭിനയത്തോടൊപ്പം മമ്മൂട്ടിയുടെ അറിവിനോടും കൗതുകത്തോടും വലിയ മതിപ്പുണ്ടെന്നും സറീൻ പറഞ്ഞു. ഏത് വിഷയം എടുത്താലും അതിനെക്കുറിച്ച് സംസാരിക്കാൻ മമ്മൂട്ടിയുടെ കൈയിൽ എന്തെങ്കിലും ഉണ്ടാകും. ഏതൊരു ടോപ്പിക്ക് എടുത്താലും കുറഞ്ഞത് അഞ്ചോ പത്തോ മിനിറ്റ് സംസാരിക്കാനുള്ള കണ്ടന്റ് അദ്ദേഹത്തിന്റെ മനസ്സിലുണ്ടാകുമെന്നും സറീൻ പറഞ്ഞു.
‘അദ്ദേഹം വളരെ നന്നായി വായിക്കുന്ന ആളാണ്. ലോകത്തിലെ ഏത് ടോപ്പിക്ക് എടുത്ത് പറഞ്ഞാലും അതിനെക്കുറിച്ച് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടായിരിക്കും. അത് ഒരു അത്ഭുതകരമായ കാര്യമാണ്. ആ കൗതുകം കൊണ്ടാണ് അദ്ദേഹത്തിന്റെ ക്രാഫ്റ്റും ഇത്രത്തോളം ഇവോൾവ് ചെയ്തിരിക്കുന്നത്. ഒരു ആക്ടറിന് ഏറ്റവും പ്രധാനപ്പെട്ട കാര്യം അവരുടെ കൗതുകം തന്നെയാണ്,’ സറീൻ കൂട്ടിച്ചേർത്തു.
Content Highlight: Zarin Shihab talks about Mammootty’s acting